പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം പരാജയം അംഗീകരിക്കാതെ തെറ്റായ പ്രവൃത്തികൾ ചെയ്ത വ്യക്തിയാണ് ഡോണൾഡ് ട്രംപ് എന്നു വിമർശിച്ച് ഇന്ത്യൻ വംശജയുംറിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകയുമായ നിക്കി ഹാലെ. ട്രംപിനെ തള്ളിപ്പറഞ്ഞ അവർ മോശം വാക്കുകളുപയോഗിച്ചതിന്റെ പേരിലും മോശം പ്രവൃത്തികളുടെ പേരിലും ചരിത്രം ട്രംപിനെ കുറ്റക്കാരനായി വിധിക്കുമെന്നും വ്യക്തമാക്കി. 

അഭിപ്രായ വ്യത്യാസങ്ങൾ നമുക്കു തുറന്നു സംസാരിക്കാം. എന്നാൽ അമേരിക്കൻ ജനതയെ പരസ്പരം ശത്രുതയുള്ളവരാക്കി മാറ്റാൻ നമുക്ക് എന്ത് അവകാശമാണുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കേണ്ടതു റിപ്പബ്ലിക്കൻ പാർട്ടിയുടെ ദൗത്യം കൂടിയാണ്- നിക്കി വ്യക്തമാക്കി. ഫ്ലോറിഡയിൽ ചേർന്ന റിപ്പബ്ലിക്കൻ ദേശീയ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രവൃത്തികൾ റിപ്പബ്ലിക്കൻ പാർട്ടിക്കു ദോഷമുണ്ടാക്കിയെന്ന് നിക്കി ആരോപിച്ചത്. മിക്ക മാധ്യമങ്ങളും നാൻസിയുടെ പരാമർശങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

പലപ്പോഴും തെറ്റായ വാക്കുകളാണ് ട്രംപ് ഉപയോഗിക്കാറുള്ളത്. ഇത് ഞാൻ അദ്ദേഹത്തോടുതന്നെ പറയാറുമുണ്ട്- 2024 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു കരുതപ്പെടുന്ന നാൻസി വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയിൽ അമേരിക്കയുടെ മുൻ അംബാസഡർ കൂടിയാണ് 48 വയസ്സുകാരിയായ  നിക്കി ഹാലെ. 

കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചോർത്ത് ഇനി നമുക്ക് കരയാൻ മാത്രമേ കഴിയൂ. പരസ്പരം കുറ്റപ്പെടുത്താനും ആരോപണങ്ങൾ ഉന്നയിക്കാനും മാത്രമേ കഴിയൂ. എന്നാൽ എന്റെ അഭിപ്രായത്തിൽ രാഷ്്ട്രീയത്തിൽ കരച്ചിലുകൾക്കു സ്ഥാനമില്ല. മൂല്യങ്ങൾക്കു വിലകൽപിക്കുന്ന ആർക്കും റിപ്പബ്ലിക്കൻ പാർട്ടിയിലേക്കു സ്വാഗതം. ആശയങ്ങൾ ഉപേക്ഷിക്കാനുള്ള സമയമല്ലിത്. നഷ്ടപ്പെട്ടവ കൂടി തിരിച്ചുപടിക്കാനുളള വർഷങ്ങളാണിത്- നിക്കി അർഥശങ്കയില്ലാതെ വ്യക്തമാക്കി.

English Summary: Trump’s actions post-election will be ‘judged harshly by history’, says Nikki Haley