സുഹൃത്തുക്കൾക്കൊപ്പം റസ്റ്ററന്റിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ടാണ് ബോളിവുഡ് നടിയും കജോളിന്റെ സഹോദരിയുമായ തനീഷ മുഖർജി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ന്യൂയോർക്കിൽ വച്ച് വംശീയ അധിക്ഷേപത്തിന് ഇരയായതിനെക്കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.

ഇത്രയും മോശമായ ഭാഷയിൽ തങ്ങളെക്കുറിച്ച് സംസാരിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും തനിക്ക് മനസ്സിലായില്ലെന്നും താരം പറയുന്നു. 'ഞങ്ങളെ കാണാൻ അമേരിക്കൻ കോമഡി സീരീസായ ഫ്രെഷ് ഓഫ് ദ് ബോട്ടിലെ കഥാപാത്രങ്ങളെപ്പോലെയുണ്ടെന്നും ഞങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമായിരുന്നു അയാളുടെ പരിഹാസം'. അഫ്രിക്കൻ– അമേരിക്കൻ വംശജനായ ആ സ്റ്റാഫിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് റസ്റ്റോറന്റ് ഉടമകളോട് പരാതിപ്പെട്ടിട്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും നടി കൂട്ടിച്ചേർത്തു. സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്താമെന്നുള്ള തങ്ങളുടെ നിർദേശം പോലും റസ്റ്റോറന്റ് ഉടമ തള്ളിക്കളയുകയായിരുന്നെന്നും അവർ പറയുന്നു.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്ക സന്ദർശിച്ചപ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ഭക്ഷണശാലയിൽ കയറിയപ്പോൾ അവിടുത്തെ തൊഴിലാളികളിലൊരാളുടെ ഭാഗത്തു നിന്നായിരുന്നു മോശം അനുഭവം ഉണ്ടായതെന്നും തനീഷ പറയുന്നു. ഈ സംഭവം തന്നെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുവെന്നും. ഇതിന് മുൻപ് ഒരിക്കലും ഇത്തരത്തിലുള്ള മോശമായ പെരുമാറ്റം എവിടെ നിന്നുമുണ്ടായിട്ടില്ലെന്നും അവർ പറയുന്നു. രാം ഗോപാൽ വർമയുടെ സർക്കാർ എന്ന ചിത്രത്തിലും ബിഗ്ബോസിന്റെ മുൻ സീസണിലും തനീഷ അഭിനയിച്ചിട്ടുണ്ട്.