അഞ്ഞൂറോളം പുരുഷന്മാരുടെ സംഘമാണ് നൃത്തപരിപാടി അവതരിപ്പിക്കാനെത്തിയ സ്ത്രീകളുടെ വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് അഴിക്കാൻ ശ്രമിച്ചത്. അസമിലാണ് സംഭവം. കാമ്‌രൂപ് ജില്ലയിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

പരിപാടിയുടെ സംഘാടകർക്കെതിരെ ഡാൻസ് ട്രൂപ്പ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഷാരൂഖ് ഖാൻ,സുബാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

സ്ട്രിപ് ഡാൻസ് കാണാനാണ് തങ്ങൾ എത്തിയതെന്നു പറഞ്ഞുകൊണ്ടാണ് നൃത്തസംഘത്തിലെ സ്ത്രീകളെ കാണികൾ ആക്രമിക്കാൻ ശ്രമിച്ചത്. പരിപാടി നടക്കുന്ന സ്ഥലത്തു നിന്ന് കഷ്ടിച്ചാണ് നൃത്ത സംഘം രക്ഷപെട്ടത്. നൃത്ത സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തു.

സംഘാടകർ വളരെ ഉയർന്ന നിരക്കിലാണ് പരിപാടിയുടെ ടിക്കറ്റ് വിറ്റതെന്നും പശ്ചിമ ബംഗാളിൽ നിന്നും സ്ട്രിപ് ഡാൻസ് ചെയ്യാൻ ആളുകളെത്തുന്നുണ്ടെന്നു പറഞ്ഞാണ് അവർ ടിക്കറ്റ് വിറ്റഴിച്ചതെന്നും പറയപ്പെടുന്നു.

സംഭവത്തെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.