പ്രണയവും പ്രതികാരവും കണ്ണിൽ ഞൊടിയിടയ്ക്കുള്ളിൽ മിന്നിമറയുന്ന നാഗകന്യകയെ കണ്ടവരെല്ലാം ഭയത്തോടെയും അതിലുപരി ആരാധനയോടെയും തിരഞ്ഞത് മിനിസ്ക്രീനിൽ നാഗകന്യകയായി നിറഞ്ഞാടിയ ആ നടിയെയായിരുന്നു. മൗനി റോയിയെ. ടെലിവിഷൻ സ്ക്രീനിൽ നിന്ന് ബി ടൗണിലേക്ക് ചേക്കേറിയ താര സുന്ദരി താൻ ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്കെല്ലാം നന്ദി പറയുന്നത് നാഗകന്യകയോടാണ്.

2007 ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കരുത്തും വൈവിധ്യവുമുള്ള വേഷങ്ങളിലൂടെ ടെലിവിഷൻ പ്രേഷകരുടെ മനസ്സു കവർന്നു. കരിയറിന്റെ തുടക്കം മുതൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ മൗനിക്കായി. സമൂഹമാധ്യമങ്ങളിലൂടെയും മൗനിയെ നിരവധിപേർ പിന്തുടരുന്നുണ്ട്. പാപ്പരാസികളും മൗനിയുടെ പിന്നാലെ തന്നെയുണ്ട്.

'ക്യൂംകി സാസ് ഭി കഭി ബഹു തി' എന്ന ഹിന്ദി സീരിയൽ മുതൽ 2011 ൽ സംപ്രേഷണം ചെയ്ത 'ദേവൻ കി ദേവ് മഹാദേവ്' എന്ന പരമ്പര വരെ മൗനിയുടെ കരിയറിൽ കൃത്യമായ വളർച്ചയുണ്ടായിരുന്നു. അവരുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായിരുന്നു അത്. 2015 ൽ സംപ്രേഷണം ചെയ്ത നാഗിൻ (നാഗകന്യക) എന്ന പരമ്പരയാണ് മൗനിയുടെ കരിയറിന് വലിയൊരു ബ്രേക്ക് നൽകിയതും. വലിയൊരു ആരാധകനിരയെത്തന്നെ സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ ടെലിവിഷൻ സ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലേക്കാണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ടെലിവിഷൻ സ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലേക്കുള്ള തന്റെ യാത്ര അത്രയെളുപ്പമൊന്നുമായിരുന്നില്ലെന്നാണ് മൗനി പറയുന്നത്.

'' ടെലിവിഷൻ സ്ക്രീനിൽ നിന്ന് ബി ടൗണിലേക്ക് ചുവടുമാറ്റണമെന്ന് ചിന്തിച്ച സമയത്തായിരുന്നില്ല ഗോൾഡ് എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. അക്ഷയ്കുമാറിനൊപ്പമായിരുന്നു അഭിനയിച്ചത്. ആ ചിത്രത്തിനു ശേഷമാണ് ചലച്ചിത്രങ്ങളിൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്. ഇന്നത്തെ ഞാൻ എന്താണോ അതിനു കാരണം നാഗകന്യകയാണ്. ആ പരമ്പര ഏറെ പ്രസിദ്ധമായിരുന്നു. അതിനിയും തുടരുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇപ്പോൾ എന്റെ ശ്രദ്ധ പൂർണമായും സിനിമയിലാണ്.''

തന്നെക്കുറിച്ച് പ്രചരിക്കുന്ന റൂമറുകൾക്കുള്ള മറുപടി താരം നൽകുന്നതിങ്ങനെ : -

'ഒഡിഷനിൽ പങ്കെടുത്തിട്ടു തന്നെയാണ് വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്'.