കാട്ടുതീ പോലെയാണ് ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അതിനു പിന്നാലെ കടലിരമ്പം പോലെ പ്രതിഷേധവും പടർന്നു. എല്ലാം ഏറ്റുവാങ്ങിക്കൊണ്ട് വിവാദങ്ങൾക്ക് മറുപടി പറയുകയാണ് ബോളിവുഡ് താരം സ്വര ഭാസ്കർ. കരിയറിന്റെ തുടക്കകാലത്ത് പരസ്യചിത്രങ്ങളിൽ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ചു പറയുന്നതിനിടെ സ്വര നടത്തിയ ഒരു പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.  

സൺ ഓഫ് അബിഷ് എന്ന ഷോയിലെത്തിയപ്പോഴായിരുന്നു സ്വരയുടെ വിവാദ പരാമർശം. പരസ്യചിത്രത്തിൽ ഒപ്പമഭിനയിച്ച നാലുവയസ്സുകാരൻ തന്നെ ആന്റിയെന്നു വിളിച്ചെന്നും. അപ്പോഴവനോട് കടുത്ത ദേഷ്യം തോന്നിയെന്നും പക്ഷേ  കുട്ടിയെ മോശംവാക്കുപയോഗിച്ച് ചീത്ത വിളിച്ചില്ലെന്നും മനസ്സിൽ അങ്ങനെ വിളിച്ചെന്നും സ്വര പറയുന്നു. കുട്ടികളെല്ലാം അടിസ്ഥാനപരമായി ചെകുത്താന്മാരാണെന്നും സ്വര പറഞ്ഞതും വിവാദമായി.

കുട്ടിയുടെ മുഖത്തു നോക്കി മോശം വാക്കു വിളിച്ചില്ലെന്നും മനസ്സിൽ അങ്ങനെയൊരു വാക്കു വിചാരിച്ചിരുന്നുവെന്നു പറഞ്ഞുകൊണ്ട് സ്വര പറഞ്ഞ വാക്കാണ് ആളുകൾ ഏറ്റുപിടിച്ചതും വിവാദമാക്കിയതും. വിഡിയോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് സ്വരക്കെതിരെ ഉയരുന്നത്. സ്വര ആന്റി എന്ന ഹാഷ്ടാഗോടെയാണ് അഭിമുഖത്തിൽ നിന്നുള്ള രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം വലിയ വിവാദമായതോടെ ലീഗൽ റൈറ്റ് പ്രൊട്ടക്‌ഷൻ ഫോറം എന്ന എൻജിഒ നടിക്കെതിരെ ബാലാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.

English Summary : Swara Bhasker Talks About Controversy