ബോളിവുഡിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചും അനീതിയെ കുറിച്ചും തുറന്നു പറഞ്ഞവരിൽ ഒരാളാണ് ബോളിവുഡ് താരം നീന ഗുപ്ത. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാർഡുമായുള്ള പ്രണയവും താമസവുമൊക്കെ വലിയ വിവാദങ്ങളായിരുന്നു. മകൾ മസാബ ഗുപ്തയെ ഒറ്റയ്ക്കു വളർത്തിയ കഥയും നീന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട കഠിനകാലത്തെ കുറിച്ച് പറയുകയാണ് നീന.

സിംഗിൾ പാരന്റ് എന്ന നിലയിൽ മകളെ വളര്‍ത്താൻ അനുഭവിച്ച ക്ലേശങ്ങളും അനുഭവങ്ങളും നീന പങ്കുവച്ചു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീനയുടെ പ്രതികരണം. ‘വളരെ കഠിനമായിരുന്നു ആ കാലം. ഞാൻ കരുതിയതിനെക്കാൾ കഷ്ടത നിറഞ്ഞതായിരുന്നു ആ  കാലം. ഒരു കുഞ്ഞിന് മാതാപിതാക്കൾ ഒപ്പമുണ്ടാകണം. അതുകൊണ്ട് ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഞാൻ പണമുണ്ടാക്കാൻ പോയില്ലായിരുന്നെങ്കിൽ മാസബ കുറച്ചു കൂടി നന്നാകുമായിരുന്നു. വിവാഹിതയായ സമയത്ത് ടെലിവിഷൻ രംഗത്ത് ഉൾപ്പടെ പട്ടിയെ പോലെയാണ് പണിയെടുത്തിരുന്നത്. കുഞ്ഞിനെ നോക്കുന്നതും ജോലി കൊണ്ടുപോകുന്നതും ഏറെ പ്രയാസമായിരുന്നു.

വിവാഹിതയായതോടെ സ്വസ്ഥമായ ജീവിതം നയിക്കാമെന്ന് കരുതി. മസാബയ്ക്കായി കൂടുതൽ സമയം കണ്ടെത്തണമെന്നും കരുതിയിരുന്നു. എന്നാൽ സാധിച്ചില്ല. മകളും ഭർത്താവും ഉൾപ്പടെ അവരവരുടെ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതു പോലെ തോന്നി. എന്തോ ഒന്നിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു. ബഹുമാനത്തിന്റെ കുറവായിരുന്നു അത്. ആ ഇടയ്ക്ക് സംഭവിച്ച തുറന്നു പറയാൻ കഴിയാത്ത ഒരു കാര്യം എന്നെ വീണ്ടും ജോലിക്കു പോകാന്‍ പ്രേരിപ്പിച്ചു. ജോലി വേണ്ട എന്നു വയ്ക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ജോലിയില്ലാതെ ബഹുമാനം ലഭിക്കില്ലെന്ന് എനിക്ക് ബോധ്യമായി’. – നീന പറഞ്ഞു.