റൊമേനിയയുടെ പല ഭാഗങ്ങളിലും മുൻകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കുതിരകളെ കാണുന്നത് സാധാരണമാണ്. വേഗതയിലും ഓട്ടത്തിലും മുന്നിൽ നിൽക്കുന്ന വമ്പൻമാർ ദൂരേക്ക് ഓടിപ്പോകാതിരിക്കാനായി ചെയ്യുന്ന സൂത്രവിദ്യയാണിത്. അതുകൊണ്ടുതന്നെ ശരിക്കൊന്ന് നടക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്തവരാണ് ഇവിടുത്തെ പല കുതിരകളും. ആജീവനാന്തം ബന്ധനത്തിൽ കഴിയാനാണ് ഈ പാവങ്ങളുടെ വിധി. ഇങ്ങനെയുള്ള കുതിരകൾക്ക് ഒരിക്കലും സാധാരണ ജീവിതം ആസ്വദിക്കാൻ കഴിയാറില്ല. റൊമേനിയയിലെ പല കുതിരകളുടെയും വിധി ഇതാണ്. കാലിലെ ഇറുകിപ്പിടിച്ച ചങ്ങലകളും വ്രണങ്ങളുമായാണ് ഇവയുടെ ദുരിത ജീവിതം.
ഇങ്ങനെ മുൻകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ കുതിരയെ രാജ്യാന്തര മൃഗസംരക്ഷണ സംഘടനയായ ഫോർ പോവ്സ് സംഘത്തിലെ മൃഗഡോക്ടറായ ഒവിഡ്യു റോസു രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നന്നായി നടക്കാൻ പോലുമാകാതെ കാട്ടിൽ അലഞ്ഞ കുതിരയെ മയക്കിയിട്ടാണ് ഡോക്ടർ അതിന്റെ കാലുകളിലെ ചങ്ങല നീക്കിയത്. ബന്ധനത്തിൽ നിന്നും മോചിതനായ കുതിര മയക്കം വിട്ടുണർന്ന് എഴുന്നേറ്റുനിന്ന് ഡോക്ടറെ നന്ദിയോടെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.