വാഹനം റജിസട്രേഷൻ ചെയ്യാൻ പാർക്കിങ് സ്ഥലം നിർബന്ധമാക്കും എന്ന നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു വാഹനം പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെന്നു വെളിപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം വാഹനയുടമയ്ക്കു റജിസ്ട്രേഷൻ അനുവദിക്കുകയെന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു.
വാഹനങ്ങൾ വൻ തോതിൽ പെരുകുന്നതു നിയന്ത്രിക്കാൻ സർക്കാർ സ്വീകരിക്കുന്ന വിവിധ നടപടികളിലൊന്നാണിത്. വേണ്ടത്ര പാർക്കിങ് സ്ഥലം മാറ്റിയിടാതെയുള്ള നിർമാണങ്ങൾക്കും ഇതോടെ നിയന്ത്രണമുണ്ടാകും. ശുചിമുറികളില്ലെങ്കിൽ കെട്ടിട നിർമാണവും അനുവദിക്കില്ല. പാർക്കിങ് നിബന്ധന നടപ്പാക്കുന്നതിനെക്കുറിച്ചു ഗതാഗത മന്ത്രാലയവുമായി ചർച്ച നടക്കുകയാണെന്നു മന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനു നിരക്കു ഗണ്യമായി വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. സ്വകാര്യ വാഹനങ്ങൾ കുറയ്ക്കുന്നതിനൊപ്പം പൊതുയാത്രാ സംവിധാനം കാര്യക്ഷമമാക്കുന്നതും പ്രധാനമാണെന്നു നഗരവികസന മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതിനായി റോഡ്, റെയിൽവേ മെട്രോ, മോണോ റെയിൽ പദ്ധതികളും ബസ് ഇടനാഴികളും പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.