സല്‍മാൻ ഖാന്റെ രാഖി സഹോദരി ശ്വേതയുടെ ഒരു വിവാദ പ്രസ്താവനായിരുന്നു അടുത്തിടെ ബോളിവുഡിനെ പിടിച്ചുലച്ചത്. തന്റെ വിവാഹ ജീവിതം തകര്‍ത്തത് ബോളിവുഡ് നടി യാമി ഗൗതമാണെന്നായിരുന്നു നടൻ പുല്‍കിത് സാമ്രാട്ടിന്റെ മുന്‍ ഭാര്യയായ ശ്വേതയുടെ പ്രസ്താവന. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ തന്നെ പുല്‍കിതും ശ്വേതയും ബന്ധം വേര്‍പെടുത്തിയത് ബോളിവുഡില്‍ തന്നെ വന്‍ വലിയ വാര്‍ത്തായിരുന്നു.
ദിവസങ്ങൾക്കു ശേഷം ഈ പരാമർശത്തിനു മറുപടി പറയുകയാണു യാമി. ഇത്തരം മോശം വിഷയങ്ങളെ താൻ ഗൗരവമായി കാണുന്നില്ല. ആ പ്രസ്താവന തന്നെ അരോചകമായാണ് തോന്നിയത്. അതിനൊന്നും മറുപടി പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നുമില്ല. ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കുവാനോ ഇടപെടുവാനോ താൽപര്യമില്ലെന്നും യാമി വ്യക്തമാക്കി.
ഒരു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണു പുൽകിത്-ശ്വേത ബന്ധം വേർപെട്ടത്. പുല്‍കിതിനു യാമിയുമായുള്ള പ്രണയമാണു ബന്ധം തകരുവാൻ കാരണമെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ശ്വേത അടുത്തിടെയാണു ഇക്കാര്യം തുറന്നു പറഞ്ഞത്. സനം രേ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനു പിന്നാലെയാണു പ്രണയ വാർത്ത പുറത്തുവന്നത്.
‘താനും യാമി തമ്മിലുള്ള അഭിനയവും കെമിസ്ട്രിയും ആളുകൾക്ക് ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് അത്തരം ഗോസിപ്പുകൾ വരുന്നതെന്നാണു താൻ വിശ്വസിക്കുന്നത്. ഏറെക്കാലമായി ഇങ്ങനെ ഒരു ജോഡിയെ കുറിച്ചു പറയുന്നതു കേട്ടിട്ട്. അതൊരു നല്ല കാര്യമായിട്ടാണു തനിക്കു തോന്നുന്നത്. പ്രണയമാണെന്ന അഭ്യൂഹങ്ങളെ പറ്റി ചിന്തിക്കുവാനോ പറയുവാനോ സമയമില്ല. അതൊന്നും തന്നെ ബാധിക്കുന്നുമില്ല.’ ഇതാണ് ഈ വിഷയത്തിൽ പുൽകിതിന്റെ പ്രതികരണം.
എന്നാൽ യാമിയാണ് തന്റെ വിവാഹജീവിതം തകർത്തതെന്ന് ശ്വേത പറയുന്നു. ഇവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പേ നല്ലൊരു വിവാഹജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നതെന്നും ശ്വേത പറഞ്ഞു. ‘യാമിയോട് ഉള്ള അടുപ്പം തുടങ്ങിയത് മുതലാണ് പുൽകിതിന്റെ സ്വഭാവത്തിനും മാറ്റം വന്നുതുടങ്ങിയത്. ഇപ്പോൾ യാമി എന്റെ ജീവിതത്തിലില്ല. ഒരു കാര്യത്തിൽ യാമിയോട് നന്ദിയുണ്ട്. പുൽകിതിന്റെ യഥാർഥ സ്വഭാവം കാണിച്ചുതന്നതിന്– ശ്വേത പറഞ്ഞു.
ഫക്രിയെന്ന ചിത്രത്തിലൂടെ 2013ലാണ് പുല്‍കിത് ബോളിവുഡില്‍ പരിചിതനാകുന്നത്. ടെലിവിഷന്‍ ജേണലിസ്റ്റായിരുന്നു ശ്വേത. ബദ്‌ലാപൂർ, വിക്കി ഡോണർ എന്നീ ചിത്രങ്ങളിലെ നായികയായി എത്തിയ താരമാണ് യാമി. പൃഥ്വിരാജ് നായകനായ ഹീറോയിലും യാമി അഭിനയിച്ചിട്ടുണ്ട്.