കുഞ്ചാക്കോ ബോബൻ–ഫഹദ്–പാർവതി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പർതാരം സൂര്യ. ടേക്ക് ഓഫ് ഒരുപാട് ഇഷ്ടമായെന്നും എല്ലാ ഫ്രെയിമുകളും മികവ് പുലർത്തിയെന്നും ചിത്രം കണ്ട ശേഷം സൂര്യ പറഞ്ഞു.
സംവിധായകൻ മഹേഷ് നാരാണയനും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ട്വിറ്ററിലാണ് സിനിമയെ പുകഴ്ത്തി സൂര്യ രംഗത്തെത്തിയത്. ഈ അടുത്തിടെ ഇത് ആദ്യമായാണ് ഒരു മലയാളസിനിമയെ പ്രശംസിച്ച് സൂര്യ എത്തുന്നത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരുടെ അഭിനയപ്രകടനാണ് ടേക്ക് ഓഫിന്റെ പ്രധാനപ്രത്യേകത. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.
12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. പിവി ഷജിൽകുമാറും മഹേഷും ചേർന്നാണ് തിരക്കഥ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.