കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിൽ അത്ര ‘ഗ്ലാമറല്ലാത്ത’ ചില കാഴ്ചകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട് സിനിമയിൽ. ഒരുപക്ഷേ മലയാള സിനിമാലോകത്തിന് അത്ര പരിചിതവുമല്ല അത്തരം അനുഭവങ്ങൾ. ‘കാസ്റ്റിങ് കൗച്ച്’ എന്നാണതിന്റെ പേര്. പേരു സൂചിപ്പിക്കും പോലെത്തന്നെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് ‘കാസ്റ്റിങ് കൗച്ച്’ എന്നു പറയുന്നത്. പല നടിമാരും ഈ അനുഭവം പലവേദികളിലും തുറന്നുപറയാൻ തയ്യാറായിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിലൂടെ സജീവമായ നടി കസ്തൂരിയും ഇതുപോലൊരു അനുഭവം തുറന്നുപറഞ്ഞത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
നടിമാരോട് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടുന്ന സിനിമാക്കാര്‍ ഉണ്ടെന്നും തയ്യാറാവാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞതായി അഭിമുഖത്തില്‍ വന്നിരുന്നു. തെലുങ്കു നടന്റേത് ഒരു ഉദാഹരണം മാത്രമാണ് എന്നും പറയുന്നു.
എന്നാൽ ഈ വാർത്തയിൽ യാതൊരു സത്യവുമില്ലെന്ന് ചൂണ്ടിക്കാണിച്ച് കസ്തൂരി രംഗത്തെത്തി. അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ അച്ചടിച്ചു വന്നത് വ്യാജ ആരോപണമാണെന്നും കസ്തൂരി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലൂടെയാണ് കസ്തൂരിയുടെ പ്രതികരണം.
‘വനിതാ ദിനത്തിന്‍റെ ഭാഗമായാണ് അഭിമുഖം നല്‍കിയത്. ഒരുപാട് കാര്യങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വന്നത്. ഇത്തരം മോശമായ പ്രചരണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും അങ്ങനെ ചെയ്തിട്ടില്ല. ഇത് തന്‍റെ കുടുംബത്തെ വരെ ബാധിച്ചു.’ കസ്തൂരി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് വളച്ചൊടിക്കപ്പെട്ടത്.
സിനിമാതാരങ്ങളെക്കുറിച്ച് അപവാദങ്ങള്‍ എഴുതിപ്പിടിപ്പിച്ച് ഉപജീവനം നടത്തുന്ന പത്രക്കാര്‍ക്ക് നമസ്‌ക്കാരം എന്നു പറഞ്ഞാണ് കസ്തൂരിയുടെ വിഡിയോ തുടങ്ങുന്നത്. നടിമാരെക്കുറിച്ച് അവര്‍ക്കില്ലാത്ത ആശങ്ക പത്രക്കാര്‍ക്കുണ്ടെന്ന് തനിക്കറിയാമെന്നും നടി പറയുന്നു.
വാര്‍ത്തകള്‍ തേടിക്കൊണ്ടിരിക്കുന്നവര്‍ക്ക് പുതിയതായി ലഭിച്ച ഇരയാണ് താനെന്നും ഇന്റര്‍നെറ്റില്‍ തന്റെ വാക്കുകളെന്ന പേരില്‍ വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇത് മൂലം തന്റെ കുടുംബം അടക്കം വേദനിക്കുന്നുവെന്നും കസ്തൂരി പറഞ്ഞു. അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നതുപോലുള്ള ചൂഷണങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ തനിക്കിതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്നും കസ്തൂരി വ്യക്തമാക്കി.