ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ നടിയും മോഡലുമായ നിഹാരിക സിങ്. താനുമായുള്ള ബന്ധത്തെ കുറിച്ച് ‘ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി’ല്‍ നവാസ് എഴുതിയിരിക്കുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും ഒരു സ്ത്രീയായ തന്നെ അപമാനിക്കുന്നതാണെന്നും നിഹാരിക പറഞ്ഞു.
‘2009ല്‍ മിസ് ലവ്‌ലിയുടെ ഷൂട്ടിങ് സമയത്ത് നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പക്ഷെ ഇന്ന് അയാളെന്നെ മെഴുകുതിരികള്‍ കത്തിച്ച് മൃദുലമായ രോമക്കുപ്പായമിട്ട് കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചിരിക്കുകയാണ്. പക്ഷെ എനിക്ക് ഇതൊക്കെ കേട്ട് ചിരിക്കാനാണ് തോന്നുന്നത്.’–നിഹാരിക പറയുന്നു.
പുസ്തകം വിറ്റഴിക്കുന്നതിനായി ഒരു സ്ത്രീയെ അപമാനിക്കാനും ചൂഷണം ചെയ്യാനും തയ്യാറായെന്നും. ഇതിനായി കഥകള്‍ കെട്ടിച്ചമക്കുകയും ക്ഷണികമായി നീണ്ടുനിന്ന ബന്ധത്തെ വളച്ചൊടിക്കുകയുമാണ് ചെയ്തതെന്നും നിഹാരിക പറഞ്ഞു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് തന്റെ ജീവിതം പുസ്തകത്തിലെഴുതിയതെന്നും നീഹാരിക വ്യക്തമാക്കി.
‘നവാസിന്റെ ഈയൊരു സ്വഭാവം തന്നെയാണ് അയാളുമായുള്ള ബന്ധം ഞാന്‍ അവസാനിപ്പിച്ചതിന് പ്രധാന കാരണം. പക്ഷെ അയാള്‍ വളരെ നല്ലൊരു അഭിനേതാവാണ്. അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ആ അഭിനയമികവ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു. എന്നാലും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു’–നിഹാരിക പറഞ്ഞു.
മിന്‍ മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായിരുന്ന നിഹാരിക സിങ്ങുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശാലമായി തന്നെ സിദ്ദിഖി ആന്‍ ഓര്‍ഡിനറി ലൈഫില്‍ പറയുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറയുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദിഖി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.