Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ ചതി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗംഗൈ അമരൻ

sasikala-gangai-maran

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെല്ലാം ചുറ്റിപ്പറ്റി നിന്നത് അവരുടെ തോഴി ശശികലയിലേക്കും ബന്ധുക്കളിലേക്കുമായിരുന്നു. ഇഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കിയിരുന്നു ശശികല എന്ന ആരോപണത്തിന് ആക്കം കൂട്ടുകയാണ് തമിഴ് സിനിമയിലെ പ്രതിഭാധനനായ ഗംഗൈ അമരന്റെ ആരോപണം. തന്റെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവുമെടുത്തു നിർമ്മിച്ച ഫാം ഹൗസ് ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ചുളുവിലയ്ക്ക് ഇവർ സ്വന്തമാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. സംഗീത സംവിധായകൻ ഇളയരാജയുടെ ജ്യേഷ്ഠനും കൂടിയാണ് ഗംഗൈ അമരൻ.

ഓൾഡ് മഹാബലിപുരം റോഡിലുള്ള പൈനൂരില്‍ 22 ഏക്കറിലായി ഗംഗൈ അമരൻ പണികഴിപ്പിച്ചതായിരുന്നു ഫാം ഹൗസ്. എഴുത്തു ജീവിതം അവിടെ തുടരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഗംഗൈ അമരന്റെ സ്വപ്നം തന്നെയായിരുന്നു അത്. ശശികല നിയോഗിച്ച കുറേ പേർ പോയസ് ഗാർഡനിലുള്ള അവരുടെ വസതിയിലേക്ക് ബലംപ്രയോഗിച്ചു തന്നെ കൊണ്ടുപോയി നിർബന്ധിച്ച് രേഖകളിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അരപ്പൂർ ഇയക്കം എന്ന എൻജിഒ ഇക്കാര്യങ്ങൾ സ്ഥീരികരിക്കുന്ന വി‍ഡിയോയും പുറത്തുവിട്ടു. 

കോടികൾ വിലമതിക്കുന്ന വസ്തുവും കെട്ടിടവും വെറും പതിമ്മൂന്ന് ലക്ഷത്തിനാണ് ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി ശശികല സ്വന്തമാക്കിയത്. കനത്ത സാമ്പത്തിക നഷ്ടമാണ് ഗംഗൈ അമരനുണ്ടായത്. അതിൽ നിന്നു കരകയറാൻ ഏറെക്കാലം പണിപ്പെടേണ്ടി വന്നു അദ്ദേഹത്തിന്. ഇക്കാര്യങ്ങളൊക്കെ പരസ്യമായ രഹസ്യവുമാണ്. ജയലളിത മരിച്ച സമയത്ത് അവരെ വിമര്‍ശിച്ചു കൊണ്ടു പുറത്തിറങ്ങിയ ചില ലേഖനങ്ങളിൽ എടുത്തു പറഞ്ഞിട്ടുള്ള കാര്യങ്ങളിലൊന്നാണ് ഗംഗൈ അമരന്റേത്.

അനധികൃത സ്വത്തു സമ്പാദന കേസിൽ ജയലളിതയ്ക്കൊപ്പം പ്രതിയാണ് ശശികലയും. ജയിലിലുമായി ഈ കേസിൽ. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ പരാജയപ്പെട്ടാൽ ശശികല  വീണ്ടും ജയിലിലേക്കു മടങ്ങേണ്ടി വരികയും ചെയ്യും.