ന്യൂഡൽഹി ∙ ഏഴുഘട്ടമായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ–ആക്സിസ് അഭിപ്രായ സർവേ ഫലം. ഒക്ടോബറിലും ഡിസംബറിലുമായി നടത്തിയ സർവേ പ്രകാരം നോട്ട് അസാധുവാക്കൽ പാർട്ടിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും മറിച്ച് നടപടി ജനപ്രീതി വർധിക്കാൻ ഇടയാക്കിയെന്നും പറയുന്നു.
നോട്ട് അസാധുവാക്കലിനു മുൻപു നടത്തിയ സർവേ പ്രകാരം ബിജെപിയുടെ വോട്ട് ശതമാനം 31 ആയിരുന്നെങ്കിൽ നോട്ട് അസാധുവാക്കിയശേഷം നടത്തിയ സർവേ പ്രകാരം വോട്ടു ശതമാനം 33 ആയി ഉയർന്നു. 403 അംഗ യുപി അസംബ്ലിയിൽ 206 മുതൽ 216 വരെ സീറ്റ് പാർട്ടി നേടുമെന്നാണ് അഭിപ്രായ സർവേ ഫലം സൂചിപ്പിക്കുന്നത്.
ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടി 26 ശതമാനം വോട്ടോടെ രണ്ടാമതെത്തുമെന്നും മായാവതിയുടെ ബിഎസ്പി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നുമാണ് സർവേ ഫലം. മുലായം–അഖിലേഷ് പോര് രൂക്ഷമാവുന്നതിനു മുൻപു നടത്തിയ സർവേയിൽ എസ്പിക്ക് 92 മുതൽ 97 വരെ സീറ്റും ബിഎസ്പിക്ക് 79–85 സീറ്റുമാണു പ്രവചിക്കുന്നത്. 27 വർഷമായി യുപിയിൽ അധികാരമില്ലാത്ത കോൺഗ്രസിന് ആറുശതമാനം വോട്ടും 5–9 സീറ്റുമാണു പ്രവചനം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഖിലേഷ് യാദവിനാണു പിന്തുണ കൂടുതൽ. എബിപി–സിഎസ്ഡിസ് സർവേ പ്രകാരം എസ്പി പിളർന്നാൽ മാത്രമെ യുപിയിൽ ബിജെപിക്ക് അധികാരം ലഭിക്കൂ. എസ്പിക്ക് 141–151 സീറ്റ് വരെയും ബിജെപിക്ക് 124–134 സീറ്റ് വരെയുമാണ് പ്രവചനം. ബിഎസ്പിക്ക് 93–103 സീറ്റ് വരെ അഭിപ്രായ സർവേ പ്രവചിക്കുന്നു.