ജയ്പുർ∙ അടച്ചിട്ടിരുന്ന വീട്ടിൽനിന്നു കിട്ടിയ 96,500 രൂപയുടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അനാഥക്കുട്ടികളുടെ നിവേദനം പ്രധാനമന്ത്രിക്ക്. കോട്ട ജില്ലയിലെ സരാവാഡ ഗ്രാമത്തിലാണു മരിച്ചുപോയ അമ്മ തലയണയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിക്കണമെന്ന കുട്ടികളുടെ ആവശ്യമുയർന്നത്.
മാതാപിതാക്കളുടെ മരണശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞതോടെ കുട്ടികളെ കോട്ടയിലെ സർക്കാർ അനാഥമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. ഈ മാസം ഏഴിന് മൂത്ത കുട്ടി അടച്ചിട്ടിരുന്ന വീട് തുറന്നപ്പോഴാണു നോട്ടുകൾ കണ്ടെത്തിയത്. മുഴുവനും അസാധുവായ 1000, 500 നോട്ടുകൾ.
പണം മാറുന്നതിനായി റിസർവ് ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണു പ്രധാനമന്ത്രിയുടെ സഹായം തേടി കത്തയച്ചത്.