ശ്രീനഗർ ∙ റോപ്‌വേയിലൂടെ ടൂറിസ്റ്റുകളെയും കൊണ്ടുപോയ കേബിൾ കാർ നിലംപതിച്ച് ഉണ്ടായ അപകടത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഗുൽമാർഗിലെ റിസോർട്ടിൽ ഞായറാഴ്ചയാണ് അപകടം. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജമ്മു–കശ്മീർ സർക്കാർ ഉത്തരവായി.
ഡൽഹിയിലെ ഒരു കുടുംബത്തിലെ നാലംഗങ്ങളും മൂന്നു ടൂറിസ്റ്റ് ഗൈഡുകളുമാണ് കൊല്ലപ്പെട്ടത്. ജയന്ത് ആൻഡ്രാസ്കർ, ഭാര്യ മനീഷ ആൻഡ്രാസ്കർ, പെൺമക്കൾ അനഘ, ജാൻവി എന്നിവരാണു മരിച്ചത്. ടൂറിസ്റ്റ് ഗൈഡുകളായ മുക്താർ അഹമ്മദ്, ജഹാംഗീർ അഹമ്മദ്, ഫാറൂഖ് അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടു.
കനത്ത കാറ്റിൽ റോപ്‌വേയിലേക്കു മരം കടപുഴകി വീണതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ നടുക്കം അറിയിച്ച മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി തന്നെയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട വിവരം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അവർ അറിയിച്ചു.