Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിയാന്‍ ബന്ധത്തില്‍ ഇന്ത്യയ്ക്കു പുത്തന്‍ അധ്യായം; 10 രാഷ്ട്രത്തലവന്മാർ ഡല്‍ഹിയില്‍

Asean-Summit

ന്യൂഡൽഹി ∙ ഇന്ത്യയും ദക്ഷിണ–പൂർവേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ 25–ാം വാർഷികത്തോടനുബന്ധിച്ച് ഇന്നു ഡൽഹിയിൽ ഇന്ത്യ–ആസിയാൻ ഉച്ചകോടി നടക്കും. ‘പങ്കിടുന്ന മൂല്യങ്ങൾ, പൊതു ഭാഗധേയം’ എന്ന വിഷയത്തിലാണ് ഉച്ചകോടി. കിഴക്കോട്ടു നോക്കുക (ലുക് ഈസ്റ്റ്) എന്ന ഇന്ത്യന്‍ നയം, കിഴക്കുമായി പ്രവർത്തിക്കുക (ആക്റ്റ് ഈസ്റ്റ്) എന്നാക്കി നരേന്ദ്ര മോദി സർക്കാർ പുതുക്കിയിട്ടുണ്ട്.

ഉച്ചകോടിക്കും തുടർന്നു റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുമായി 10 ആസിയാൻ രാജ്യങ്ങളിലെ തലവന്മാർ എത്തിയിട്ടുണ്ട്. ഇതിൽ കംബോഡിയ ഒഴികെയുള്ള രാഷ്ട്രങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തുന്നുണ്ട്. വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയൻ യുവാൻ ഫൂക്, ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യുറ്റെർറ്റ്, മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂചി എന്നിവരുമായി ഇന്നലെ ചർച്ചകൾ പൂർത്തിയാക്കി.

തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ചാ, സിംഗപ്പുർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്, ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൽകിയ മുയ്സുദിന്‍ എന്നിവരുമായി ഇന്നു ചർച്ച നടത്തും. വെള്ളിയാഴ്ച ഇന്തൊനീഷ്യ പ്രസിഡന്റ് ജോക്കോ വിദോദോ, ലാവോസ് പ്രധാനമന്ത്രി തോംഗ്ലൗന്‍ സിസൊലിത്, മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായാണു ചർച്ച. കംബോഡിയ പ്രധാനമന്ത്രി ഹുൻ സെന്നും എത്തിയിട്ടുണ്ട്.

ഇന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രനേതാക്കൾക്ക് ഉച്ചവിരുന്നു നൽകും. ആസിയാൻ രാഷ്ട്രങ്ങളിൽ ചൈനയുടെ വർധിക്കുന്ന സ്വാധീനം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണു 10 രാഷ്ട്രത്തലവൻമാരെ ഇന്ത്യ ഒരുമിച്ചു ക്ഷണിച്ചത്. സാമ്പത്തിക, വ്യാപാര സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു ലുക് ഈസ്റ്റ് നയം ആവിഷ്കരിച്ചത്. ഇപ്പോൾ പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം, ഭീകരവാദത്തിനെതിരായ നിലപാട്, സമുദ്രസുരക്ഷ, യാത്രാസൗകര്യം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നു.