ന്യൂഡൽഹി ∙ കുട്ടിയല്ലേ, ഹെൽമറ്റ് വേണ്ടല്ലോ എന്ന ചിന്ത ഇനി വേണ്ട. നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കാൻ പോകുന്നു. മോട്ടോർവാഹന നിയമഭേദഗതി ചർച്ചചെയ്യുന്ന സ്ഥിരം പാർലമെന്റ് സമിതിയുടേതാണു സുപ്രധാന ശുപാർശ.
ഭേദഗതിനിയമവുമായി ബന്ധപ്പെട്ടു ചട്ടങ്ങൾക്കു രൂപംനൽകുമ്പോൾ, നാലു വയസ്സിൽ താഴെയുള്ള കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും സമിതി സർക്കാരിനോടാവശ്യപ്പെട്ടു.
കുട്ടികളുടെയും മുതിർന്നവരുടെയും ഹെൽമറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനു നടപടിയുണ്ടാവണം. നിശ്ചിത നിലവാരമുള്ള ഹെൽമറ്റുകൾ മാത്രം പുറത്തിറക്കാൻ നിർമാതാക്കളെ നിയമപരമായി നിർബന്ധിതരാക്കണം. വേഗപരിധിയോടെ വാഹനങ്ങൾ നിർമിക്കുകയെന്ന കൗതുകകരമായ ശുപാർശയും സമിതി മുന്നോട്ടു വയ്ക്കുന്നു.