പത്തനംതിട്ട ∙ തീർഥാടന ഒരുക്കങ്ങളുടെ മൂർധന്യാവസ്ഥയിൽ കാലാവധി കുറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും ഒരംഗത്തെയും പിരിച്ചുവിടാനുള്ള തീരുമാനത്തിനു സർക്കാർ മറുപടി പറയണമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ അതൃപ്തി പറഞ്ഞിട്ടില്ല. ദേവസ്വം മന്ത്രി വ്യക്തിവിരോധം തീർത്തതാണെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിൽ അബ്രാഹ്മണ ശാന്തിമാരെയും തന്ത്രിയെയും നിയമിച്ചത് തങ്ങളുടെ ബോർഡാണ്. അതിന്റെ നേട്ടം സർക്കാരിനാണ് ഉണ്ടായത്. തങ്ങൾ അഴിമതിക്കാരാണെന്ന് പറയാൻ ആർക്കും അവസരം ഉണ്ടാക്കിയിട്ടില്ല. തീർഥാടന ഒരുക്കങ്ങളെപ്പറ്റി ആർക്കും പരാതിയില്ല. ഒൻപതിന് നിയമസഭാ സമ്മേളനത്തിലും ദേവസ്വം ബോർഡിനെപ്പറ്റി ആരും ആക്ഷേപം പറഞ്ഞില്ല. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കാലാവധി രണ്ടു വർഷമായി കുറച്ച് ഓർഡിനൻസ് ഇറക്കി പുറത്താക്കാനുണ്ടായ കാരണം എന്തെന്ന് സർക്കാർ പറഞ്ഞേ പറ്റൂ.
ഇത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനു പിന്നാലെയാണ് ഈ നടപടി. അതിനാൽ ഭക്തജനങ്ങളോടു കാട്ടിയ ക്രൂരതയായേ ഇതിനെ കാണാൻ കഴിയൂ. ദേശീയ തീർഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നാളെ വിളിച്ചിട്ടുണ്ട്. ഇതെല്ലാം അട്ടിമറിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും പ്രയാർ പറഞ്ഞു.