കൊച്ചി ∙ വസ്തു ഇടപാടുകാരനായ രാജീവ് ചാലക്കുടിയിൽ കൊല്ലപ്പെട്ട കേസിൽ അഡ്വ. ഉദയഭാനു ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി നൽകി. നവംബർ 29നു ജാമ്യം തള്ളിയശേഷം അന്വേഷണ സാഹചര്യങ്ങളിൽ മാറ്റമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. കൂടുതൽ സാക്ഷികളെ ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൊല നടത്തിയതായി ആരോപിക്കപ്പെടുന്ന ഒന്നു മുതൽ നാലു വരെ പ്രതികളുമായി തനിക്കു ബന്ധമില്ല. പ്രധാന കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന തന്നോടു ചിലർക്കു ശത്രുതയുണ്ട്. കെട്ടിച്ചമച്ച കേസാണിത്. തനിക്കെതിരായ അന്വേഷണം പൂർത്തിയായതിനാൽ തുടർന്നു കസ്റ്റഡി ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു.