പാലക്കാട്∙ മൂന്നു ദിവസമായി സമൂഹമാധ്യമങ്ങളിൽ ‘കേരളത്തിലെ ഏറ്റവും വലിയ സെൽഫി ദുരന്തം’ എന്ന പേരിൽ പ്രചരിച്ച വിഡിയോ ‘സിനിമയുടെ ട്രെയ്‌ലർ’ ആയിരുന്നുവെന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.
ചുറ്റുമതിൽ ഇല്ലാത്ത കിണറിനു സമീപമിരുന്ന് രണ്ടു കുട്ടികൾ സെൽഫിയെടുക്കുകയും ഈ സമയം വെള്ളം കോരുകയായിരുന്ന അമ്മൂമ്മ കിണറ്റിൽ വീഴുകയും ചെയ്യുന്ന വിഡിയോ ദൃശ്യമാണു പ്രചരിച്ചത്. എന്നാൽ ഇത് യഥാർഥ അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാർഥം ചിത്രീകരിച്ചതാണെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മിയമ്മയും ഒപ്പമുണ്ടായിരുന്നു.
ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലാണു സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്. ഇതു വരെ അൻപതു ലക്ഷത്തോളം പേർ വിഡിയോ കണ്ടു. അപകടത്തിന്റെ ദൃശ്യമാണെന്നു തെറ്റിദ്ധരിച്ച്, കണ്ടവരെല്ലാം കിണറിനു വേലി കെട്ടാത്ത വീട്ടുകാരെ കുറ്റപ്പെടുത്തുന്നതു മുതൽ കിണറ്റിൽ വീണ അമ്മൂമ്മയെ സഹായിക്കാൻ പണം നൽകുന്നതു വരെ ചർച്ച ചെയ്തു.