തിരുവനന്തപുരം∙ സോളര്‍ കമ്മിഷൻ റിപ്പോർട്ടിലെ നടപടിക്കെതിരെ കത്ത് നല്‍കിയ കാര്യം നിഷേധിക്കാതെ ഡിജിപി എ. ഹേമചന്ദ്രൻ. സോളർ കേസിലെ ജുഡീഷ്യൽ കമ്മിഷനുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അത് യഥാസമയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ല. താന്‍ പറഞ്ഞതില്‍നിന്ന് എല്ലാം വ്യക്തമാണെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ മാധ്യമങ്ങൾ കത്തിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഹേമചന്ദ്രന്റെ പ്രതികരണം.
അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാൻ തയാറാണെന്നും മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നുമാണു കത്തിൽ ഹേമചന്ദ്രൻ ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണസംഘത്തലവനായിരുന്ന ഹേമചന്ദ്രൻ കമ്മിഷനെ കുറ്റപ്പെടുത്തി ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കുമാണു കത്ത് നൽകിയത്.