(നികുതി വെട്ടിക്കാനായി കേരളത്തിൽനിന്നു പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തത് 350 ബിഎംഡബ്ല്യൂ, 52 ഔഡി, 66 ജാഗ്വർ കാറുകൾ ഉൾപ്പെടെ 607 വാഹനങ്ങളാണെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിന് ലഭിച്ചു. നാലുദിവസത്തെ അന്വേഷണത്തിൽ വിരലിലെണ്ണാവുന്ന ആഡംബര വാഹനങ്ങൾ മാത്രമേ പുതുച്ചേരിയിലെ നിരത്തുകളിൽ കാണാൻ കഴിഞ്ഞുള്ളൂ എന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു)
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്രയ്ക്കിടെ ഉപയോഗിച്ച ഫൈസൽ കാരാട്ടിന്റെ മിനികൂപ്പർ റജിസ്റ്റർ ചെയ്ത പുതുച്ചേരിയിലെ വിലാസത്തിലുള്ളവർക്കു സ്വന്തമായി സൈക്കിൾ പോലുമില്ല. പിവൈ 01 സികെ 3000 എന്ന നമ്പരിലുള്ള ഫൈസലിന്റെ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നതു പുതുച്ചേരി മുത്തിയാൽപ്പേട്ട് ലോകമുത്തു മാരിയമ്മൻകോവിൽ സ്ട്രീറ്റിലെ നാലാം നമ്പർ വിട്ടീലെ മേൽവിലാസത്തിലാണ്. കേരളത്തിൽനിന്ന് അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥരെ കണ്ടു വീട്ടുകാർ അമ്പരന്നു. അന്വേഷണ സംഘത്തിന്റെ പരിശോധനയുടെ വിഡിയോ മനോരമ ഓൺലൈനിനു ലഭിച്ചു.
മോട്ടോർ വാഹനവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്:
പുതുച്ചേരിയിൽ അന്വേഷണം നടത്തിയതിൽ ഈ മേൽവിലാസത്തിൽ വർഷങ്ങളായി താമസിക്കുന്നത് ഉടമയായ വിജയലക്ഷ്മിയാണ്. അവർ മുകളിലെ നിലയിലാണു താമസിക്കുന്നത്. താഴത്തെ നിലയിൽ അഞ്ചലാക്ഷി എന്ന സ്ത്രീ വാടകയ്ക്കു താമസിക്കുന്നു. ഫൈസൽ കാരാട്ടിനെ ഇവർക്ക് അറിയില്ല. മറ്റാർക്കും വീടു വാടകയ്ക്കു നൽകിയിട്ടില്ല. ടെലിഫോണോ വാഹനങ്ങളോ തങ്ങൾക്കില്ലെന്നും അവർ വ്യക്തമാക്കി.
താൽക്കാലിക മേൽവിലാസം ലഭിക്കുന്നതിനായി ഫൈസൽ കാരാട്ട് എൽഐസിയുടെ ജീവൻ രക്ഷക് പോളിസി ആണ് ഹാജരാക്കിയിട്ടുള്ളത്. കൂടാതെ താൽക്കാലിക വിലാസത്തിൽ അയാൾ രണ്ടുവർഷമായി താമസിക്കുന്നതായി കാണിക്കാൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഈ രേഖകൾ വ്യാജമാണ്.