ദുബായ് ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയിക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീർപ്പായതിനു പിന്നാലെ, വായ്പ തിരിച്ചടയ്ക്കാത്തതിനു കേസിൽപ്പെട്ടിരുന്ന രണ്ടാമത്തെ മകൻ ബിനീഷും ദുബായിലെത്തി. താൻ, ദുബായിലെത്തിയ വിവരം ബുർജ് ഖലീഫയ്ക്കു സമീപം നിന്നു ‘ഫെയ്സ്ബുക് ലൈവി’ലൂടെ ബിനീഷ് അറിയിക്കുകയും ചെയ്തു. എന്നാൽ കേസിനെക്കുറിച്ചു പരാമർശിച്ചില്ല. ‘സഖാക്കളും സുഹൃത്തുക്കളും’ അഭ്യർഥിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞു.
സാംബാ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബർദുബായ് പൊലീസ് സ്റ്റേഷനിൽ 2015 ഓഗസ്റ്റ് ആറിനു റജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി. പൊലീസ് പട്ടികയിൽ ‘പിടികിട്ടാപ്പുള്ളി’യായി മാറിയതോടെ യുഎഇയിലെത്തിയാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളിൽ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസിൽ ഉൾപ്പെട്ട തുക വാദിക്കു നൽകി ഒത്തുതീർപ്പിലാക്കാൻ വ്യവസ്ഥയുണ്ട്. യുഎഇയിൽ എത്തും മുൻപു തന്നെ ഈ നടപടികൾ പൂർത്തിയാക്കുകയും ചെയ്യാം.