Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രിനിറ്റി സ്കൂൾ പ്രിന്‍സിപ്പലിനെ മാറ്റി; എൻഒസി റദ്ദാക്കാനും ശുപാർശ

trinity-lyceum-school ട്രിനിറ്റി ലൈസിയം സ്കൂൾ

കൊല്ലം∙ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ പ്രിന്‍സിപ്പലിനെ മാറ്റി. പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസില്‍ സസ്പെന്‍ഷനിലായ അധ്യാപകരെ കേക്ക് മുറിച്ച് ആഘോഷമായി തിരിച്ചെടുത്തതു വിവാദമായിരുന്നു. ഷെവലിയാര്‍ ജോണിനു പകരം ഫാ. സില്‍വി ആന്റണി പ്രിന്‍സിപ്പലാകും.

അതേസമയം, പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസില്‍ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻഒസി റദ്ദാക്കാന്‍ ശുപാര്‍ശ നൽകിയതായി റിപ്പോർട്ട്. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയാണു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ബാലാവകാശ കമ്മിഷനും ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. ശുപാര്‍ശക്കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ഗൗരിയുടെ മരണത്തെ തുടർന്നു സസ്പെൻഡ‍് ചെയ്തിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ചു തിരിച്ചെടുത്തതിന്റെ തുടര്‍ചലനമാണ് എൻഒസി റദ്ദാക്കാനുള്ള ശുപാര്‍ശയില്‍ എത്തിനില്‍ക്കുന്നത്. പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തണമെന്ന് വിദ്യഭ്യാസ ഉപ ഡയറക്ടർ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റിനോടു നിർദേശിച്ചിരുന്നു. എന്നാൽ, ഡിഡിഇ നൽകിയ നോട്ടിസ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനും വർഗീയവാദികളെയും പ്രോൽസാഹിപ്പിക്കാനും ഉള്ളതാണെന്നായിരുന്നു മാനേജ്മെന്റ് ഇക്കാര്യത്തിൽ ആദ്യം സ്വീകരിച്ച നിലപാട്.

ഡിഡിഇയുടെ ഓഫിസിൽനിന്നുള്ള മാനസിക പീഡനം സ്കൂൾ പ്രിൻസിപ്പലിന്റെ ആരോഗ്യസ്ഥിതിയില്ലാതാക്കിയെന്നും മാനേജ്മെന്‍് മറുപടി കത്തില്‍ കുറ്റപ്പടുത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടിസിനു ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെടുത്തി മറുപടി നൽകിയതും വിദ്യാഭ്യാസ വകുപ്പിനെ ചൊടിപ്പിച്ചു. അടുത്ത അധ്യയന വർഷം എന്‍ഒസി റദ്ദു ചെയ്യണമെന്നാണു ശുപാർശയിലുള്ളത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകർ നയിക്കുന്ന ക്ലാസുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാത്തതു സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.