Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങൾ അന്വേഷിക്കണം: വി. മുരളീധരന്‍

V Muraleedharan

തിരുവനന്തപുരം ∙ ഹാദിയ കേസിൽ പ്രതിസ്ഥാനത്തുള്ള ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. അഖില എന്ന ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അസാധുവാക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. അല്ലാതെ ഈ കേസുമായി ബന്ധപ്പെട്ട  ഭീകരവാദ കേസുകളൊന്നും ഒഴിവാക്കിയിട്ടില്ല. 

ഈ വിധിയുടെ പശ്ചാത്തലത്തിൽ ഒരുമിച്ച് കേരളത്തിലെത്തിയ ഇവർ കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സന്ദർശിച്ചത് ശ്രദ്ധേയമാണ്. രാജ്യത്താകമാനം നിരവധി ഭീകരവാദ സംഭവങ്ങളില്‍ ഉൾപ്പെട്ടിട്ടുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.

ഷെഫിൻ ജഹാന് ഭീകരവാദ ബന്ധമില്ലെന്നും അതു വെറും പ്രണയവിവാഹം മാത്രമാണ് എന്നുമാണ് ഇടതുപക്ഷവും കോൺഗ്രസും തുടക്കം മുതൽ വാദിച്ചത്. പക്ഷേ, തങ്ങളെ സഹായിച്ചത് പോപ്പുലർ ഫ്രണ്ടാണ് എന്നു പറഞ്ഞ് അവരുടെ ഓഫീസിൽ ആദ്യ സന്ദർശനം നടത്തിയതിലൂടെ ഈ സംഭവങ്ങളിലെ ഭീകരവാദ ബന്ധമാണ് വെളിപ്പെടുന്നത്. അഖിലയുമായുള്ള പ്രണയനാട്യവും തുടർന്നുള്ള സംഭവങ്ങൾക്കും ചുക്കാൻ പിടിച്ചത് പോപ്പുലര്‍ ഫ്രണ്ടായിരുന്നുവെന്ന് ഇന്നത്തെ  സംഭവവികാസങ്ങളോടെ വ്യക്തമായിരിക്കുകയാണ് 

കേരള സർക്കാർ ഉൾപ്പെടെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഭീകരവാദ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. കേരളത്തിലെത്തിയ ഉടൻ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസിലേക്ക് ഓടിയെത്താനുള്ള ബന്ധം ഷെഫിൻ ജഹാന് ആ സംഘടനയുമായി ഉണ്ട്. അഖിലയെ ഹാദിയയാക്കിയ മതം മാറ്റത്തിനു പിന്നിൽ മറ്റു പലതുമുണ്ട്. മതം മാറ്റത്തിനു വേണ്ടി നടത്തിയ ലൗ ജിഹാദാണ് ഇതിനെല്ലാം പിന്നിൽ. അതുകൊണ്ട് ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കൂടുതൽ കാര്യക്ഷമമായ അന്വേഷണം നടത്തണം – മുരളീധരൻ ആവശ്യപ്പെട്ടു.

related stories