കോഴിക്കോട് ∙ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാടു തുടരുമ്പോഴും അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമെന്നു ബിസിസിഐ അധ്യക്ഷൻ അനുരാഗ്സിങ് ഠാക്കൂർ പറഞ്ഞു. ഇരു രാജ്യങ്ങളും ഇനി ക്രിക്കറ്റ് കളത്തിൽ ഏറ്റുമുട്ടുന്നത് അന്നായിരിക്കും.
രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ കീഴിലുള്ള ചാംപ്യൻഷിപ്പാണ് ചാംപ്യൻസ് ട്രോഫി. അതിൽനിന്ന് അംഗരാജ്യങ്ങളുടെ ടീമുകൾക്കു വിട്ടുനിൽക്കാനാവില്ല. ബിജെപി ദേശീയ കൗൺസിൽ യോഗത്തിനെത്തിയ അനുരാഗ് സിങ് ഠാക്കൂർ ‘മനോരമ’യുമായി സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി പരസ്പര പരമ്പരകൾ അടക്കമുള്ള ക്രിക്കറ്റ് ബന്ധങ്ങൾ സാധ്യമല്ല. അതിർത്തിയിൽ ഇന്ത്യൻ പട്ടാളക്കാർ മരിച്ചുവീഴുന്ന സാഹചര്യമാണുള്ളത്.
ടെറിട്ടോറിയൽ ആർമി അംഗമായ തനിക്ക് അതിർത്തിയിൽ പോയി പാക്കിസ്ഥാൻ ഭീകരവാദികൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ആവേശമുണ്ട്. ക്രിക്കറ്റിനായി പ്രത്യേക സ്റ്റേഡിയം വരാതെയോ നീണ്ട കാലയളവിലേക്കു പാട്ടത്തിനു സ്റ്റേഡിയം എടുക്കാതെയോ രാജ്യാന്തര മൽസരങ്ങൾ കേരളത്തിന് അനുവദിക്കാൻ കഴിയില്ല. പലവിധ കായിക മൽസരങ്ങൾ നടത്താനുള്ള സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം നടത്താൻ കഴിയില്ലെന്നും അനുരാഗ്സിങ് ഠാക്കൂർ പറഞ്ഞു.