തിരുവാതിര ഞാറ്റുവേലയും പ്രത്യേകതയും!

ഞാറ്റുവേലക്കിളിയേ, നീ പാട്ടു പാടി വരുമോ...

ഞാറ്റുവേലക്കിളി പാട്ടുപാടി വരുന്നതും നോക്കി പുത്തിലഞ്ഞിച്ചോട്ടിൽ കുറെ കാത്തിരുന്നു, മലയാണ്മ. കൊന്ന പൂത്ത വഴിയിലും എള്ളു മൂത്ത വയലിലുമൊക്കെ ഞാറ്റുവേലക്കിളിയെ തിരഞ്ഞു. ‘വിത്തും കൈക്കോട്ടും...’ പാടിവന്ന കിളിക്കു പിന്നാലെ ഇതാ, ഞാറ്റുവേലകളിലെ രാജാവായ തിരുവാതിര ഞാറ്റുവേല തന്നെ ഇങ്ങെത്തുന്നു. ജൂൺ 22നു തിരുവാതിര ഞാറ്റുവേല ആരംഭിക്കുകയാണ്. 

ഞാറ്റുവേല അറിയാൻ ജ്യോതിഷം

ജ്യോതിഷപ്രകാരമുള്ള പഞ്ചാംഗം നോക്കിയാണു തിരുവാതിര ഉൾപ്പെടെയുള്ള ഞാറ്റുവേലകൾ എന്നാണു തുടങ്ങുന്നത് എന്നു മനസ്സിലാക്കുന്നത്.വർഷം മുഴുവൻ ഞാറ്റുവേലയുണ്ട്. എന്നാൽ, തിരുവാതിര ഞാറ്റുവേല എത്തുമ്പോൾ മാത്രമാണു നാം ഞാറ്റുവേലയെക്കുറിച്ചു ചിന്തിക്കുന്നത് എന്നു മാത്രം. ജൂൺ 22 മുതൽ ജൂലൈ ആറു വരെയാണ് ഇക്കൊല്ലത്തെ (2018) തിരുവാതിര ഞാറ്റുവേല. 

മേടം മുതൽ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ഉണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്. എന്നാൽ, തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടുനിൽക്കും.അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടർ പഴമകക്കാർ ഉണ്ടാക്കിയിരുന്നു. കൃഷിപ്പണിക്കും ജ്യോതിഷം ആവശ്യമായിരുന്നു എന്നർഥം.

തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ പെയ്യും എന്നാണു ചൊല്ല്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ എന്നുമുണ്ട് ചൊല്ല്. 

സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത്. അശ്വതി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം അശ്വതി ഞാറ്റുവേല. ഭരണി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം ഭരണി ഞാറ്റുവേല. അങ്ങനെ... 

സൂര്യൻ ഏതു നക്ഷത്രത്തിനു നേരെയാണെന്നു ജ്യോതിഷപ്രകാരമുള്ള പഞ്ചാംഗം നോക്കിയാൽ മനസ്സിലാക്കാം.