ഈ മിടുക്കികൾക്ക് ശമ്പളം 39 ലക്ഷം

അർഷലി ജോസ്, അക്സ സണ്ണി

വർഷം 39 ലക്ഷം രൂപ ശമ്പളം. മോഹിപ്പിക്കുന്ന പാക്കേജുമായി ക്യാംപസ് പ്ലേസ്മെന്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ (സിഇടി) നാലാം വർഷ വിദ്യാർഥിനികളായ അർഷലി ജോസും അക്സ എലിസബത്ത് സണ്ണിയും. ഐടി രംഗത്തെ വമ്പൻമാരായ അഡോബിയിലാണു പ്ലേസ്മെന്റ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അഡോബി ഒരുക്കിയിട്ടുള്ള ഷീകോഡിങ് പദ്ധതിയുടെ ഭാഗമായാണു  മെംബർ ഓഫ് ടെക്നിക്കൽ സ്റ്റാഫ് എന്ന വിഭാഗത്തിലേക്കുള്ള നിയമനം. 

അഞ്ചു കടമ്പകൾ
ആദ്യഘട്ടമായി ഓൺലൈൻ പരീക്ഷ, തുടർന്നു നാലു ഘട്ടങ്ങളുള്ള ഇന്റർവ്യൂ എന്നീ കടമ്പകൾ കടന്നായിരുന്നു നിയമനം. കോഡിങ്ങിലുള്ള വൈദഗ്ധ്യം പരിശോധിക്കുന്ന രീതിയിലായിരുന്നു ഓൺലൈൻ ടെക്നിക്കൽ പരീക്ഷ. ഇന്റർവ്യൂവിൽ ചില പസിലുകളുമുണ്ടായിരുന്നു. അത്ര എളുപ്പമെന്നോ അത്ര കടുപ്പമെന്നോ പറയാൻ പറ്റാത്ത ഇന്റർവ്യൂ. 

പുത്തരിയല്ല ജോലി
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയായ അർഷലി മുൻപു റോബർട്ട് ബോഷിലും കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അക്സ ജനറൽ ഇലക്ട്രിക്കലിലും ജോലി നേടിയിരുന്നു. ആദ്യ ഇന്റർവ്യൂവിന്റെ സങ്കോചങ്ങളൊന്നും രണ്ടു പേർക്കുമുണ്ടായിരുന്നില്ല. ഐടി രംഗത്ത് ഇടയ്ക്കുണ്ടായ പ്രതിസന്ധികൾ സിഇടിയെ ബാധിച്ച മട്ടില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബാച്ചുകളിലെ ഒട്ടേറെപ്പേർക്ക് ഐടി കമ്പനികളിലാണു പ്ലേസ്മെന്റ്. 

കുടുംബവിശേഷം
ആലപ്പുഴ പൊറ്റേത്തറയിൽ  സണ്ണി ജോസഫിന്റെയും ഷീജ ആനി ഐപ്പിന്റെയും മകളാണ് അക്സ. ചാലക്കുടി ചക്കാലമറ്റത്തു സി.എൽ. ജോസിന്റെയും ലിസി ജോസിന്റെയും മകളാണ് അർഷലി. 

More Campus Updates>>