രാവിലെ എസ്എസ്എൽസി പരീക്ഷ: ശുപാർശയിൽ തീരുമാനമായില്ല

SSLC exam

കടുത്ത ചൂടും സൂര്യാതപവുമുണ്ടാകുന്ന മാർച്ചിൽ പത്താംക്ലാസ് പരീക്ഷ ഉച്ചയ്ക്കുശേഷം നടത്തുന്നതിനെതിരെ ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) നൽകിയ ശുപാർശ നടപ്പാക്കാതെ വിദ്യാഭ്യാസവകുപ്പ്. പരീക്ഷ രാവിലെ നടത്തുന്നതിനു തടസ്സമായി പറയുന്നത്, പല സ്കൂളുകളിലും ചോദ്യക്കടലാസ് സൂക്ഷിക്കാൻ അടച്ചുറപ്പുള്ള അലമാരയില്ലെന്ന ന്യായമാണ്. ചോദ്യക്കടലാസ് ട്രഷറികളിലും മറ്റും സൂക്ഷിച്ച് അതതുദിവസം ഉച്ചയോടെ സ്കൂളുകളിലെത്തിക്കുന്ന രീതിക്കു സർക്കാർ പ്രതിവർഷം ചെലവാക്കുന്നത് ഒരു കോടിയോളം രൂപ.

2006 വരെ രാവിലെ നടത്തിയിരുന്ന പരീക്ഷ, ഒരു സ്കൂളിൽ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നാണ് ഉച്ചകഴിഞ്ഞാക്കിയത്. ഉച്ചകഴിഞ്ഞ് ചൂടു സമയത്തു പരീക്ഷയെഴുതുന്നതു കുട്ടികളുടെ മികവിനെ ബാധിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷനു നിവേദനം ലഭിച്ചിരുന്നു. പരീക്ഷ രാവിലെ നടത്തണമെന്നു ശുപാർശ ചെയ്ത ക്യൂഐപി, വീണ്ടും കഴിഞ്ഞയാഴ്ച ചേർന്ന് ശുപാർശ ആവർത്തിച്ചു. എങ്കിലും സർക്കാർ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല.