ന്യൂഡൽഹി ∙ പുതിയ എൻജിനീയറിങ് കോളജുകളും കോഴ്സുകളും ആരംഭിക്കുന്നതിനുള്ള വിലക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) പിൻവലിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതു മേഖലകൾക്കു പ്രാധാന്യം നൽകണമെന്നും എഐസിടിഇ പുറത്തിറക്കിയ ‘അപ്രൂവൽ ഹാൻഡ്ബുക്കി’ൽ വ്യക്തമാക്കുന്നു. എൻജിനീയറിങ്, മാനേജ്മെന്റ് കോഴ്സുകൾക്കു പരമാവധി 300 സീറ്റ് അനുവദിച്ചിരുന്നത് 360 ആയി ഉയർത്താനും അനുമതി നൽകി. 

Read Also : ഗവേഷണത്തിൽ കരിയർ കണ്ടെത്താനാണോ താൽപര്യം

കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമുകൾക്ക് 180ൽ നിന്നു 300 സീറ്റായി ഉയർത്തി. പുതിയ കോളജുകൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷകൾ ഇന്നു മുതൽ ഏപ്രിൽ 6 വരെ സമർപ്പിക്കാം. വിവിധ പിജി ഡിപ്ലോമ കോഴ്സുകളും എംബിഎ കോഴ്സുകളും ലയിപ്പിക്കാനും അനുമതി നൽകി. അതേസമയം, അധ്യാപക–വിദ്യാർഥി അനുപാതത്തിൽ ഇളവുണ്ടാകില്ലെന്നു മാർഗരേഖയിൽ പറയുന്നു. എഐസിടിഇ ചെയർമാൻ ടി.ജി.സീതാറാമാണു പുതിയ അധ്യയന വർഷത്തെ ‘അപ്രൂവൽ ഹാൻഡ്ബുക്’ അവതരിപ്പിച്ചത്. 

പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കുന്ന സ്ഥാപനങ്ങളിൽ 3 അടിസ്ഥാന എൻജിനീയറിങ് കോഴ്സുകളെങ്കിലും നിലവിലുണ്ടാകണമെന്നാണു പുതിയ വ്യവസ്ഥ. മുൻപ് എൻജിനീയറിങ് ഇതര കോഴ്സുകളും പരിഗണിച്ചായിരുന്നു അനുമതി നൽകിയിരുന്നത്. നേരത്തേ അടിസ്ഥാന എൻജിനീയറിങ് കോഴ്സുകളിൽ 50% വിദ്യാർഥികൾ ഉണ്ടെങ്കിൽ മാത്രമേ പുതിയ കോഴ്സ് അനുവദിച്ചിരുന്നുള്ളൂ. വിദേശ സർവകലാശാലകളുമായി ചേർന്നു കോഴ്സുകൾ നടത്തുന്നതിലുള്ള മാനദണ്ഡങ്ങൾക്കും ഇളവു നൽകിയിട്ടുണ്ട്.

English Summary : AICTE removed ban on new engineering colleges and courses