ഇക്കുറി എവറസ്റ്റ് കീഴടങ്ങുമോ?

എവറസ്റ്റ് കീഴടക്കുക എന്നത് ഇപ്പോള്‍ അത്ര വലിയ അപൂര്‍വ്വ കാര്യമൊന്നുമല്ല. എങ്കിലും ഇക്കുറി എവറസ്റ്റ് കീഴടക്കാനുള്ള പര്‍വ്വതാഹോകരുടെ ശ്രമത്തിന് ഒരു പ്രത്യേകതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും തന്‍റെ ശിരസ്സിന് മുകളില്‍ ആരെയും കാല് വക്കാന്‍ അനവദിച്ചിട്ടില്ല ഗിരിരാജന്‍. 2014 ലും 2015ലും വ്യത്യസ്ഥ കാരണങ്ങള്‍ കൊണ്ട് എവറസ്റ്റ് കയറാനുള്ള ശ്രമം പര്‍വതാരോഹകര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ട് പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷം എവറസ്റ്റിന് മുകളില്‍ മനുഷ്യന്‍റെ കാല്‍പ്പാദം പതിയാതെ കടന്ന് പോയത്.

2014 ല്‍ ശക്തമായ മഞ്ഞിടിച്ചിലില്‍ 16 ഷെര്‍പകള്‍ അഥവാ ഗൈഡുകള്‍ അടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആ വര്‍ഷത്തെ എവറസ്റ്റ് പര്യടനങ്ങള്‍ പൂര്‍ണ്ണായി ഉപേക്ഷിച്ചു. 2015ല്‍ നേപ്പാളിലെ ഭൂകമമ്പമാണ് വില്ലനായത്. 28 പേരാണ് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മഞ്ഞിടിച്ചിലില്‍ കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ പര്യടനവും ഉപേക്ഷിച്ചു. ചൈന സ്വദേശിയായ വാങ്ങ് ജിംഗ് എന്ന സ്ത്രീ എവറസ്റ്റിന് മുകളിലെത്തിയെന്ന് അവകാശപ്പെട്ടെങ്കിലും നിര്‍ണ്ണായക പ്രദേശങ്ങള്‍ ഹെലികോപ്റ്ററിലാണ് പിന്നിട്ടതെന്നതിനാല്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല

ഇത്തവണയും പ്രവചനാതീതമായ കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എവറസ്റ്റ് കീഴടക്കാനുള്ള ആദ്യസംഘം ബേസ് ക്യാംപില്‍ നിന്ന് യാത്ര തിരിച്ച് കഴിഞ്ഞു. ഇനിയും ദിവസങ്ങളെടുക്കും എവറസ്റ്റിന്‍റെ മുകളിലേക്കുള്ള വിവിധ ക്യാംപുകള്‍ പിന്നിട്ട് ഉച്ചിയിലെത്താന്‍. 790 പേരാണ് ഇത്തവണ മലകയറാന്‍ നേപ്പാള്‍ സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013ല്‍ 820 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കിലും എവറസ്റ്റ് കീഴടക്കാനായത് 280 പേര്‍ക്കു മാത്രമായിരുന്നു.