പീഡിപ്പിച്ച ശേഷം സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചു; നായയ്ക്ക് ദാരുണാന്ത്യം!

Representative Image

ഗാസിയാബാദിൽ യുവാക്കൾ സ്കൂട്ടറിനു പിന്നിൽ കെട്ടിയിട്ടു വലിച്ചിഴച്ച നായയ്ക്ക് ദാരുണാന്ത്യം. ഷഹീദ് നഗറിലാണു സംഭവം. നായയെ കെട്ടിയിട്ട് 3 കിലോമീറ്ററോളം പാഞ്ഞ 2 യുവാക്കളെ നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. ശരീരത്തിലെ തൊലി മുഴുവൻ അടർന്നു പോയ നായയെ സമീപത്തെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ നഫീസ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. നായ പലരെയും കടിച്ചതു കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ടുപോയതാണെന്നാണു പൊലീസിനോട് നഫീസ് പറഞ്ഞത്. ഇയാളുടെ കൂട്ടാളി തൗസീഫ് ഒളിവിലാണ്.

നായയെ സ്കൂട്ടറിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുന്നതിന് മുൻപ് ഇയാൾ അതിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.20 ദിവസം മുൻപ് ഈ നായ 5 കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇവയുടെ സംരക്ഷണം പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന ഏറ്റെടുത്തു.

അടുത്തിടെയായി മൃഗങ്ങൾക്കെതിരെയുള്ള പ്രകൃതി വിരുദ്ധ പീഡനങ്ങൾ ഏറിയിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഒരു ആൺപട്ടി മുംബൈയിലെ തെരുവിൽ നാലു പേരുടെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശിലും കഴിഞ്ഞ മാസം ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ഛോട്ടു ഖാൻ എന്ന മനുഷ്യൻ പശുവിനെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ഗർഭിണിയായ ആടിനെയാണ് എട്ടുപേർ ചേർന്ന് പീഡിപ്പിച്ചു കൊന്നത്. സമാനമായ സംഭവങ്ങൾ ഏറിവരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.