സഞ്ചാരികളുടെ സ്വപ്നഭൂമി; ഇഞ്ചിഞ്ചായി വെള്ളത്തിലേക്ക്, മറവിയിലേക്കാഴുമോ തുരുത്ത്?
ദൂരെനിന്നേ കാണാമായിരുന്നു, റോഡരികിലെ ഷെഡിൽ നിരന്നിരിക്കുന്ന സംഘത്തെ. വണ്ടി നിർത്തിയതും അവർ ഓടിയെത്തി, ‘‘ബോട്ടിങ്ങിന് ആണോ സാർ...?’’അല്ലെന്ന് അറിഞ്ഞതോടെ നിരാശയോടെ വീണ്ടും ഷെഡിലേക്ക്. ഞങ്ങളുടെ വരവിന്റെ ലക്ഷ്യമറിയാൻ അവിടെത്തന്നെ നിലയുറപ്പിച്ച കെ.പി.ഹരിദാസിനോട് ജോലിയെക്കുറിച്ചന്വേഷിച്ചു. ‘ഇന്നു പണി
ദൂരെനിന്നേ കാണാമായിരുന്നു, റോഡരികിലെ ഷെഡിൽ നിരന്നിരിക്കുന്ന സംഘത്തെ. വണ്ടി നിർത്തിയതും അവർ ഓടിയെത്തി, ‘‘ബോട്ടിങ്ങിന് ആണോ സാർ...?’’അല്ലെന്ന് അറിഞ്ഞതോടെ നിരാശയോടെ വീണ്ടും ഷെഡിലേക്ക്. ഞങ്ങളുടെ വരവിന്റെ ലക്ഷ്യമറിയാൻ അവിടെത്തന്നെ നിലയുറപ്പിച്ച കെ.പി.ഹരിദാസിനോട് ജോലിയെക്കുറിച്ചന്വേഷിച്ചു. ‘ഇന്നു പണി
ദൂരെനിന്നേ കാണാമായിരുന്നു, റോഡരികിലെ ഷെഡിൽ നിരന്നിരിക്കുന്ന സംഘത്തെ. വണ്ടി നിർത്തിയതും അവർ ഓടിയെത്തി, ‘‘ബോട്ടിങ്ങിന് ആണോ സാർ...?’’അല്ലെന്ന് അറിഞ്ഞതോടെ നിരാശയോടെ വീണ്ടും ഷെഡിലേക്ക്. ഞങ്ങളുടെ വരവിന്റെ ലക്ഷ്യമറിയാൻ അവിടെത്തന്നെ നിലയുറപ്പിച്ച കെ.പി.ഹരിദാസിനോട് ജോലിയെക്കുറിച്ചന്വേഷിച്ചു. ‘ഇന്നു പണി
ദൂരെനിന്നേ കാണാമായിരുന്നു, റോഡരികിലെ ഷെഡിൽ നിരന്നിരിക്കുന്ന സംഘത്തെ. വണ്ടി നിർത്തിയതും അവർ ഓടിയെത്തി, ‘‘ബോട്ടിങ്ങിന് ആണോ സാർ...?’’ അല്ലെന്ന് അറിഞ്ഞതോടെ നിരാശയോടെ വീണ്ടും ഷെഡിലേക്ക്. ഞങ്ങളുടെ വരവിന്റെ ലക്ഷ്യമറിയാൻ അവിടെത്തന്നെ നിലയുറപ്പിച്ച കെ.പി.ഹരിദാസിനോട് ജോലിയെക്കുറിച്ചന്വേഷിച്ചു. ‘ഇന്നു പണി കുറവാണോ?’ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു മറുപടി. ‘‘ഇന്നെന്നല്ല, കുറെ കാലമായി പണിയൊക്കെ കണക്കാ. കോവിഡിന്റെ അന്നു തുടങ്ങിയ കഷ്ടപ്പാടാ. കോവിഡ് ഒന്നു മാറി വന്നപ്പോഴാ ഈ മഴയും വെള്ളപ്പൊക്കവും.’’ സഞ്ചാരികളെ ഊന്നുവള്ളത്തിൽ കയറ്റി മൺറോത്തുരുത്തിന്റെ സൗന്ദര്യം കാട്ടിക്കൊടുക്കാൻ നെന്മേനി തെക്ക് ഒൻപതാം വാർഡിലെ എസ് വളവിൽ മാത്രം 60 തൊഴിലാളികളുണ്ട്. എല്ലാവർക്കും പറയാനുള്ളതു ഹരിദാസിന്റേതിനു സമാനമായ അനുഭവങ്ങൾ തന്നെ. ഹരിദാസിൽനിന്നു കേട്ടുതുടങ്ങിയ ദ്വീപിന്റെ ദുരിത കഥകൾ യാത്ര അവസാനിക്കും വരെ കേട്ടുകൊണ്ടേയിരുന്നു.
മറവിയിലേക്കാഴുമോ തുരുത്ത്?
പ്രളയത്തിൽ മുങ്ങിപ്പോയ സാമ്രാജ്യം പോലെയാണ് മൺറോത്തുരുത്ത്. വെള്ളക്കെട്ടുകൾക്കിടയിൽ തലനീട്ടി വീടുകൾ, ഭിത്തികളിൽ ഇഷ്ടിക തെളിഞ്ഞു നിൽക്കുന്നു. തലപ്പുകൾ നഷ്ടപ്പെട്ട തെങ്ങുകൾ. ചുറ്റും ചതുപ്പും വെള്ളക്കെട്ടും... നാൾക്കുനാൾ താഴ്ന്നുകൊണ്ടിരിക്കുകയാണ് മൺറോത്തുരുത്ത്. ഈ സുന്ദരകാഴ്ചകൾ ഓർമകളിലേക്കു മായുമോ...?
ചിറ്റുമല ബ്ലോക്കിൽപ്പെട്ട മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 13.7 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് കല്ലടയാറും തെക്കു പടിഞ്ഞാറ് അഷ്ടമുടിക്കായലും അതിരിടുന്നതാണ് തുരുത്ത്. ജനസംഖ്യ പതിനായിരത്തിനടുത്ത്. 2011 വരെയുള്ള സെൻസസ് മൺറോത്തുരുത്തിലെ കുറയുന്ന ജനസംഖ്യയുടെ തെളിവാണ്. 1981ൽ 9938 ആയിരുന്നു ജനസംഖ്യ എങ്കിൽ 2011ൽ അത് 9440 ആയി കുറഞ്ഞു. സമീപ പഞ്ചായത്തുകളിലൊക്കെ ജനസംഖ്യയിൽ വർധനയുണ്ടായപ്പോൾ മൺറോത്തുരുത്തിൽ സംഖ്യ കുറയുന്നത് ദ്വീപ് നിവാസികൾ കൂട്ടത്തോടെ നാടുവിടുന്നതു മൂലമാണെന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബിനു കരുണാകരൻ പറയുന്നു.
തിരുവിതാംകൂർ ദിവാനായിരുന്ന ബ്രിട്ടിഷ് റെസിഡന്റ് കേണൽ ജോൺ മൺറോയുടെ പേരിൽ അറിയപ്പെടുന്ന തുരുത്തിൽ, 200 വർഷത്തിനിപ്പുറവും കേടുപാടുകളില്ലാതെ അവശേഷിക്കുന്ന അപൂർവം ഭവനങ്ങളിലൊന്നായി മൺറോ താമസിച്ചിരുന്ന വീട് നീറ്റംതുരുത്തിനറ്റത്ത് ഇപ്പോഴുമുണ്ട്. പക്ഷേ മൺറോയുടെ സ്വപ്നഭൂമിയിലെ ജനജീവിതത്തിന്റെ കാഴ്ചകൾക്ക് ആ സൗന്ദര്യമില്ല. നെന്മേനി തെക്ക് എസ് വളവിലെ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന്റെ സ്ഥിതി ദയനീയമാണ്. രണ്ടു വർഷം മുൻപു മാത്രം തുടങ്ങിയ റിസോർട്ടിലേക്കുള്ള വഴി വെള്ളം മൂടിക്കിടക്കുന്നു. രാവിലെ വേലിയിറക്കസമയമായതിനാൽ കോൺക്രീറ്റ് പാത ഇടയ്ക്കു തെളിഞ്ഞു കാണാമെന്നു മാത്രം. കോവിഡിനു ശേഷം കാര്യമായി സന്ദർശകർ എത്തുന്നില്ല. തുരുത്തിലെ മിക്ക റിസോർട്ടുകളുടെയും സ്ഥിതി സമാനം.
റിസോർട്ടിനു പിന്നിലുള്ള പറമ്പിൽ ഒരു ഊഞ്ഞാൽ തൂങ്ങിയാടുന്നതു കണ്ടാണ് അങ്ങോട്ടു നോക്കിയത്. രണ്ടു വർഷം മുൻപ് പഞ്ചായത്ത് നിർമിച്ച, കുട്ടികൾക്കായുള്ള പാർക്ക് ആണത്രേ അത്. അതിനു പിന്നിലായി തകർന്നുതരിപ്പണമായ ഒരു വീട്. അവിടെയുള്ളവർ തൊട്ടടുത്ത തകർച്ച കുറഞ്ഞ വീട്ടിൽ വാടകയ്ക്കു താമസിക്കുന്നു.
താഴുന്ന അസ്തിവാരം; വീടിനുള്ളിലെ വെള്ളക്കെട്ട്
മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽനിന്നു പാളം മുറിച്ചുകടന്നു താഴോട്ടിറങ്ങാം. ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡാണിത്. ഉപ്പുവെള്ളം ഒളിപ്പിച്ചുവച്ച ചതുപ്പാണെങ്ങും. വീടുകളുടെ അടിത്തറ താഴ്ന്നുപോയി. ഭിത്തിയിൽ സിമന്റ് ജീർണിച്ചിളകി ഇഷ്ടികകൾ തെളിഞ്ഞുകാണാം. വീടുകളുടെ പടിവരെ ചെളി മൂടി കിടക്കുന്നതു കണ്ട് അന്തിച്ചുനിന്നപ്പോൾ നാട്ടുകാരിൽ ഒരാൾ സംശയനിവാരണം നടത്തി. ‘‘പാറകൊണ്ട് അടിസ്ഥാനം പണിതിട്ടാണു വീടുകൾ നിർമിച്ചത്. വീടു താഴ്ന്നു പോയപ്പോൾ അടിസ്ഥാനവും പടികളുമൊക്കെ മണ്ണിനടിയിലായി. ഇപ്പോൾ ചെറുമഴയിൽ പോലും വീടുകളിൽ വെള്ളം കയറും.’’
തെങ്ങുകൃഷിക്കു പേരുകേട്ട, കയർ വ്യവസായം തഴച്ചു വളർന്ന തുരുത്തിലെ തെങ്ങുകൾക്കു തലപ്പില്ല. മണ്ടയടഞ്ഞ് ഒടിഞ്ഞുവീഴാറായ തെങ്ങുകളാണ് എങ്ങും. ഉപ്പുകാറ്റേറ്റ്, ഉപ്പുവെള്ളം നിറഞ്ഞു വീടുകൾ നിലംപതിക്കുമെന്നായപ്പോൾ പല കുടുംബങ്ങളും വീടുപേക്ഷിച്ചു പോയി. ചിലർ വീടുകൾ വീണ്ടും ബലപ്പെടുത്തി വിഷമിച്ചു കഴിയുന്നു. ഇലക്ട്രിക് മീറ്ററുകൾ, വൈദ്യുതോപകരണങ്ങൾ എന്നിവയെല്ലാം തുരുമ്പെടുത്തു. പട്ടംതുരുത്തിലെ ‘പ്രസാദം’ എന്ന വീട്ടിൽ രാവിലെ കണ്ട കാഴ്ചകൾ തീരെ പ്രസാദാത്മകമായിരുന്നില്ല. വീട്ടുകാരിയായ ഗിരിജയും മകൻ അനന്ദുവും വേലിയേറ്റത്തിൽ വീട്ടിലേക്കു തള്ളിക്കയറിയ വെള്ളം കോരിക്കളയുന്ന തിരക്കിലാണ്.
കാഴ്ചയുടെ സ്വർഗം; സഞ്ചാരികളുടെ സ്വപ്നഭൂമി
ഈ ദുരിതങ്ങൾക്കൊക്കെ അപ്പുറം ചുറ്റുമൊന്നു കണ്ണോടിച്ചാൽ ഇതുപോലൊരു സുന്ദരഭൂമി അധികം കാണാനില്ലെന്ന സത്യം മനസ്സിലാകും. വിദേശ സഞ്ചാരികൾക്ക് കേരളത്തിലെ ഹോട്ട് സ്പോട്ടുകളിലൊന്നായി മൺറോത്തുരുത്ത് മാറിയിട്ട് കാലമേറെയായി. ടൂറിസം എന്ന സാധ്യത ദ്വീപുവാസികൾ തിരിച്ചറിഞ്ഞതും അന്നു മുതലാണ്. ഏതാണ് നാലു വർഷത്തനിപ്പുറമാണ് ടൂറിസം വികസനം എന്ന സ്വപ്നം ദ്വീപിന്റെ മനസ്സിൽ കുടിയേറിയത്. കണ്ടവരും വന്നവരും ഈ സൗന്ദര്യത്തിൽ ലയിച്ചു നിൽക്കുന്നതറിഞ്ഞ നാളിലാണ് നാട്ടുകാർ ടൂറിസത്തിന്റെ സാധ്യത അറിഞ്ഞത്. ചുറ്റും ജലപ്പരപ്പും കണ്ടൽക്കാടുകളും തുരുത്തുകളിക്കിടയിലൂടെ വല നെയ്തെന്നപോലെ ഒഴുകുന്ന കൈത്തോടുകളും
സുന്ദരമായൊരു കാലം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരിയുടെ വരവ്. സഞ്ചാരികൾ എത്തുന്നതു കാത്ത് നിർമിച്ച റിസോർട്ടുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ്. കോവിഡനപ്പുറം ദ്വീപിന്റെ സുന്ദര കാഴ്ചകളിലേക്ക് സഞ്ചാരികൾ കൂട്ടമായെത്തുന്നതും കാത്തിരിപ്പാണ് നാട്.
പച്ചപ്പിന്റെ കാഴ്ചകൾ കാണാൻ, തുരുത്തിന് ഉള്ളിലേക്കു പോകണം. ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് എങ്ങും. തോട്ടിൽ തുണിയലക്കുകയും പാത്രം കഴുകുകയും ചെയ്യുന്ന വീട്ടമ്മമാർ, കക്ക പെറുക്കുന്ന മത്സ്യത്തൊഴിലാളികൾ, തോട്ടിറമ്പത്തെ താറാക്കൂട്ടങ്ങൾ, അപൂർവമായെങ്കിലും ... ഇങ്ങനെയിങ്ങനെ ഗ്രാമ്യഭംഗി സെറ്റിടാതെ കാണാം മൺറോത്തുരുത്തു നിറയെ. ഇടത്തോടുകളിലൂടെ രണ്ടര മണിക്കൂർ നീളുന്ന വള്ളസവാരി ദ്വീപിനെ കാഴ്ചക്കാരന്റെ മനസ്സിൽ പ്രതിഷ്ഠിക്കും.
അധികൃതരേ, കണ്ണടയ്ക്കരുത്
തുരുത്തിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ ഇരകളാണ് അജി വിശ്വവും ഹുസൈനും. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് ഇരുവരും 5 ഏക്കർ സ്ഥലത്ത് 20 ലക്ഷം മുടക്കി മത്സ്യക്കൃഷി തുടങ്ങിയത്. ഒരേക്കറിലും രണ്ടരയേക്കറിലും രണ്ടു കുളങ്ങൾ നവീകരിച്ചു. രണ്ടര ഏക്കറിൽ പുതിയ കുളം നിർമിച്ചു. ഓഗസ്റ്റ് 20 ന് 12 ലക്ഷം വനാമി കൊഞ്ചുകളെ കുളത്തിൽ നിക്ഷേപിച്ചു. കിലോയ്ക്ക് 88 രൂപ നിരക്കിൽ 10 ടൺ തീറ്റയും വാങ്ങി നൽകി. വിത്ത് നിക്ഷേപിച്ച് 95 ദിവസം കഴിഞ്ഞാൽ വിളവെടുക്കാമെന്നാണു കണക്ക്. വിളവെടുപ്പിനു 10 ദിവസം മാത്രം ബാക്കി നിൽക്കെ ഇതുവരെയില്ലാത്ത വിധം കല്ലടയാർ കരകവിഞ്ഞപ്പോൾ ഒഴുകിപ്പോയത് രണ്ടു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. വെള്ളം പിൻവാങ്ങിയപ്പോൾ കണ്ട കാഴ്ച ഈ ചെറുപ്പക്കാരുടെ നെഞ്ചു തകർക്കുന്നതായിരുന്നു. ചെളിയും മണ്ണും കുളമാകെ നിറഞ്ഞു കിടക്കുന്നു. ഒഴുകിപ്പോകാതെ അവശേഷിച്ച മത്സ്യങ്ങൾക്കും കുളത്തിൽ ജീവിക്കാനാവില്ല. 10 ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ 15 ടൺ മത്സ്യമെങ്കിലും വിളവെടുക്കേണ്ടതായിരുന്നു. ഇത്ര വലിയ കൃഷിനാശം സംഭവിച്ച വിവരം പല തവണ ഫിഷറീസ് വകുപ്പിനെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് അജി വിശ്വം. ‘‘സർക്കാരുകൾ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കേണ്ട, നഷ്ടം സംഭവിക്കുമ്പോൾ ഒരു കൈത്താങ്ങാവുകയെങ്കിലും വേണ്ടേ?’’– സിപിഐ മണ്ഡലം കമ്മിറ്റി ഭാരവാഹി കൂടിയായ അജി ചോദിക്കുന്നു.
ചതുപ്പാവുന്ന തുരുത്തുകൾ
മൺറോത്തുരുത്തിന്റെ പരിസ്ഥിതിക്ക് എന്തു സംഭവിച്ചുവെന്നതിനു കൃത്യമായ നിർവചനമില്ല. ആഗോള താപനമെന്നു ചിലർ, സൂനാമിയെന്നു മറ്റു ചിലർ, വേലിയേറ്റമെന്നു വേറെ ചിലർ... എന്തായാലും മൺറോത്തുരുത്തിലെ ചില തുരുത്തുകൾ തീർത്തും ഒറ്റപ്പെട്ടുകഴിഞ്ഞു. ജനജീവിതത്തിനു പറ്റാത്ത ചതുപ്പുകളായി അവ മാറിക്കൊണ്ടിരിക്കുന്നു.
ജലപ്രകൃതി മാറിക്കൊണ്ടിരിക്കുകയാണ് അനുദിനം. 8 മാസം വരെ ശുദ്ധജലം ലഭിച്ചിരുന്നിടത്ത് ഇന്ന് അതു മഴക്കാലത്തു മാത്രമായിത്തീർന്നു. ജലത്തിന്റെ ലവണാംശം കല്ലയാറിന്റെ പതനസ്ഥലത്തു വരെ പലപ്പോഴും 25 പിപിടി ആയി ഉയരുന്നു. കടൽവെള്ളത്തിന്റെ ലവണാംശം പരമാവധി 35 പിപിടി മാത്രമാണെന്ന് ഓർക്കണം. ഭൂരിപക്ഷം പ്രദേശത്തും പകൽ അത്യുഷ്ണം അനുഭവപ്പെടുന്നു. വീടുകളും കൃഷിയുമൊക്കെ വളരെ വേഗത്തിൽ ഭൂമിയിലേക്ക് ആണ്ടിറങ്ങുന്ന കാഴ്ചയാണ് എങ്ങും. ഭാരം കുറഞ്ഞ ഫൗണ്ടേഷനോടു കൂടിയ വീട് നിർമിച്ചും ബയോ ടോയ്‌ലറ്റുകൾ നിർമിച്ചും ദ്വീപുവാസികൾ അതിജീവനത്തിനു ശ്രമിക്കുകയാണ്.
2004 ലെ സൂനാമി ദുരന്തത്തിനു ശേഷം മൺറോത്തുരുത്തിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിനു കാരണമെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. തുരുത്തിൽ അധികഭാരത്തിനു കാരണമായ നിർമാണ ഘടകങ്ങൾ ഉപയോഗിച്ചതാണ് പരിസ്ഥിതി ഭീഷണിക്കു കാരണമെന്നും വാദമുണ്ട്. തുരുത്തിന്റെ പ്രധാന പ്രത്യേകതയായ, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചെറുകനാലുകൾ വഴി അഷ്ടമുടിക്കായലിൽനിന്നു കല്ലടയാറ്റിലേക്കും തിരിച്ചും വെള്ളം സുഗമമായി ഒഴുകിപ്പോകുമായിരുന്നു. എന്നാൽ മനുഷ്യനിർമിതികളും കയ്യേറ്റവും സ്വാഭാവിക ജലനിർഗമനം തടസ്സപ്പെടുത്തുന്നുണ്ട്.
ദുരിതത്തിന്റെ വേലിയിറക്കം കാത്ത്...
കല്ലടയാറും അഷ്ടമുടിക്കായലും ആർത്തുല്ലസിച്ച് ഒഴുകിയിരുന്ന ഒരു മൺറോത്തുണ്ടായിരുന്നു പണ്ട്. തുരുത്തിന്റെ മണ്ണിൽ എക്കലും മണലും ധാരാളമായി എത്തിയിരുന്ന കാലം. തുരുത്തിലെ തെങ്ങുകൾ നിറഞ്ഞു കായ്ച്ചിരുന്ന കാലം. 200 ഏക്കറിലധികം വരുന്ന കായൽനെൽക്കൃഷിയെയും പരിപോഷിപ്പിച്ചിരുന്നത് കല്ലടയാറാണ്. നെൽക്കൃഷിക്കൊപ്പം പാടങ്ങൾ മത്സ്യ പ്രജനന കേന്ദ്രങ്ങളായും പ്രവർത്തിച്ചു. മത്സ്യസമ്പത്തിന്റെ സന്തുലിതാവസ്ഥ പരിപാലിക്കപ്പെടുകയും ചെയ്തു. തേങ്ങയ്ക്കു പുറമെ നിറയെ കള്ളും നൽകുന്ന തെങ്ങുകൾ, പത്തായം നിറയ്ക്കാൻ പോന്ന ഐആർ 8, ജയ, മുണ്ട തുടങ്ങിയ നെല്ലിനങ്ങളുടെ കൃഷി. അങ്ങനെ കാർഷിക സമ്പുഷ്ടമായിരുന്നു അന്നു തുരുത്ത്. പുറമെ കരിമീൻ, കണമ്പ്, പള്ളത്തി, ചൂട, മാല, മരപ്പി, വിവിധയിനം ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങി വിവിധയിനം മത്സ്യങ്ങളും.
ഓരോ വേലിയിറക്കവും മൺറോത്തുരുത്തുകാർക്ക് വലിയ പ്രതീക്ഷയാണു സമ്മാനിക്കുന്നത്. കഴിഞ്ഞു പോയ നല്ലകാലം മടങ്ങിവരുന്നതിന്റെ സൂചനകളായി അവർ അതിനെ കാണുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോഴും ‘വീണ്ടും വരണേ’ എന്നു ക്ഷണിക്കുകയാണ് ദ്വീപുകാർ.
English Summary: Munroe Thuruthu The sinking island of Kerala