ഇനിയില്ല ഡീസൽ വിലക്ക്

Representative Image

ഡൽഹിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷന് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. അന്തരീക്ഷ മലിനീകരണം തടയുന്നതിന് കഴിഞ്ഞ വർഷം സുപ്രീം കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെ കേരളത്തിന്റെ ആശങ്കകൾക്കും ആശ്വാസമായി. 

ഡീസൽ വാഹനങ്ങൾ വാങ്ങുന്നവരിൽനിന്ന് വിലയുടെ ഒരു ശതമാനം പരിസ്ഥിതി സെസായി ഈടാക്കണമെന്നും കോടതി നിർദേശിച്ചു. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് വാഹനനിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേരളത്തിലെ നിരോധനത്തിനും സ്റ്റേ നേരത്തെ ലഭിച്ചിരുന്നു. എങ്കിലും വാഹനവിപണിയെ ഇത് പ3തികൂലമായി ബാധിച്ചിരുന്നു. 

കഴിഞ്ഞ ഡിസംബറിലാണ് 2000 സിസിയിൽ കൂടുതലുള്ള ഡീസൽ കാറുകളും എസ്‌യുവികളും ഡൽഹിയിൽ പുതുതായി റജിസ്റ്റർ ചെയ്യുന്നതിന് കോടതി നിരോധനമേർപ്പെടുത്തിയത്. പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രക്കുകൾ നിരോധിക്കാനും ഡീസൽ ടാക്സികൾ സിഎൻജിയിലേക്കു മാറ്റാനും നിർദേശിച്ചിരുന്നു. കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കാനും റജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങളുടെ പട്ടിക എത്രയും വേഗം കൈമാറാനും ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിനു നിർദേശം നൽകിയിരുന്നു. കേരളത്തിലും ഉത്തരവ് ഇറക്കിയെങ്കിലും നടപ്പാക്കാൻ സാവകാശം അനുവദിച്ചിരുന്നു.