വയറൻമാരും എല്ലൻമാരും ഇനി ‘ഫിറ്റ് ’

കുടവയറും തള്ളി കള്ളന്മാർക്കും സമരക്കാർക്കും പിന്നാലെ ബദ്ധപ്പെട്ടു പായുന്ന പൊലീസിനെ ഒരുപക്ഷേ, ഭാവിയിൽ കണ്ടേക്കില്ല.
 
പൊലീസ് സേനയിൽ ചേർന്നവർക്ക് ആരോഗ്യ സംരക്ഷണത്തിനും ശാരീരികക്ഷമത നിലനിർത്തുന്നതിനുമായി പുതിയ പരിശീലന മുറകൾ തയാറാക്കുകയാണു ഡിജിപി ലോക്നാഥ് ബെഹ്റ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിലുള്ള ലക്ഷ്മീബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനുമായി ചേർന്നാണു പ്രത്യേക ആരോഗ്യസംരക്ഷണ പാക്കേജ് തയാറാക്കുന്നത്. വ്യായാമമുറകൾക്കൊപ്പം ഓരോരുത്തരും കഴിക്കേണ്ട ഭക്ഷണവും പരിശീലകർ തീരുമാനിക്കും.

അമേരിക്കയിലെ കൂപ്പർ ഇൻസ്റ്റിറ്റ്യൂട്ട് സായുധ സേനാംഗങ്ങൾക്കായി പ്രത്യേക പരിശീലന പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതു കേരളത്തിലെ സാഹചര്യങ്ങൾക്കനുസരിച്ചു പരിഷ്കരിക്കും. 
സേനാംഗങ്ങൾക്കിടയിൽ ആരോഗ്യ സർവേ  വഴി ശേഖരിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം സേനാംഗങ്ങളുടെ ആരോഗ്യനില വളരെ മോശമാണ്. പലർക്കും അമിതവണ്ണവും കുടവയറും.

ചിലർ ശോഷിച്ച് എല്ലുന്തിയവർ, ചിലർ കഠിനജോലികൾക്കു പറ്റാത്തവർ... രാവിലെയും വൈകിട്ടും ഇവർക്കു നിരന്തര വ്യായാമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും കാര്യമില്ല.

പ്രശ്നങ്ങൾ പരിഹരിച്ചു പൊലീസിന് ഊർജസ്വലമായ പുതിയമുഖമാണു ഡിജിപിയുടെ ലക്ഷ്യം. ബറ്റാലിയൻ എഡിജിപി നിഥിൻ അഗർവാൾ, എസ്എപി കമൻഡാന്റ് അബ്ദുൽ റസാഖ്, ഡിപിസി ശിവ വിക്രം എന്നിവർക്കാണു പദ്ധതിയുടെ ചുമതല. എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോറിന്റെ നേതൃത്വത്തിലാണു പാക്കേജ് തയാറാക്കുന്നത്.