പശുക്കൾക്കും ആധാർ മാതൃകയിൽ കാർഡ് ആകാമെന്നു കേന്ദ്രം

ആധാർ കാർഡിനു സമാനമായ വിധം, രാജ്യത്തു പശുക്കൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖ ഏർപ്പെടുത്താനുള്ള നിർദേശം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരം രേഖയുണ്ടെങ്കിൽ കാലികളെ തിരിച്ചറിയാനും കന്നുകാലികളെ കടത്തുന്നതു തടയാനും കഴിയും. 

ബംഗ്ലദേശ് അതിർത്തിയിലൂടെ കന്നുകാലിക്കടത്തു തുടരുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് അഖിൽഭാരത് കൃഷിഗോസേവാ സംഘ് നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയ സമിതിയാണ് പശുക്കൾക്ക് കാർഡ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നിർദേശം അറിയിച്ചത്. 

പശുവിന്റെ പ്രായം, ഇനം, പൊക്കം, ശരീര വലുപ്പം, നിറം, കൊമ്പിന്റെയും വാലിന്റെയും പ്രത്യേകതകൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ എന്നിവ കാർഡിൽ രേഖപ്പെടുത്തണം. ഓരോ സംസ്ഥാനത്തിന്റെയും ചെലവിൽ ഓരോ ജില്ലയിലും ഉപേക്ഷിക്കപ്പെടുന്ന പശുക്കൾക്കായി ‘സംരക്ഷണ ഭവനങ്ങൾ’ ഉണ്ടാക്കണമെന്നും ആഭ്യന്തര മന്ത്രാലയം സമിതി നിർദേശിച്ചിട്ടുണ്ട്.