വെല്ലുവിളിയായി വന്യമൃഗങ്ങൾ, വിപണനസൗകര്യം അപര്യാപ്തം

വന്യമൃഗശല്യം മൂലം വാഴക്കൃഷി നിർത്തിവച്ചിരിക്കുകയായിരുന്നു നോബിൾ.  എന്നാൽ കഴിഞ്ഞ വർഷം തെങ്ങുകൾ ആന പൂർണമായി നശിപ്പിച്ചപ്പോൾ മൂന്നരയേക്കർ പുരയിടത്തിൽ വാഴക്കൃഷി പുനരാരംഭിക്കാൻ കിഴക്കരക്കാട്ട് നോബിൾ ജോർജ്  നിർബന്ധിതനായി. ഒരു വർഷത്തിനുള്ളിൽ വരുമാനം കിട്ടാൻ വാഴ മാത്രമാണ് ഇവിടെ ആശ്രയമെന്ന് നോബിൾ.  

ആ‍‍കെ മൂവായിരം ചുവട് നേന്ത്രവാഴയാണ് അദ്ദേഹത്തിനുള്ളത്.  ജാതിക്കും കൊക്കോയ്ക്കുമൊപ്പമാണ് വാഴയും.  ടിഷ്യുകൾച്ചർ തൈകളോ തുള്ളിനനയോ മറ്റു പരിഷ്കാരങ്ങളോ ഇല്ലാതെയുള്ള കൃഷിയിൽ ആറു തവണയായുള്ള വളമിടലും കളയെടുപ്പും തന്നെ മുഖ്യ പരിചരണം. സ്പ്രിങ്ക്ളർ ഉപയോഗിച്ച്  കൃഷിയിടമാകെ നനയ്ക്കും. രാസവളങ്ങൾ ഉപയോഗിക്കാറുണ്ട്. പൊട്ടാഷും യൂറിയയും രാജ്ഫോസുമൊക്കെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. തണ്ടുതുരപ്പന്റെ ശല്യവും കൊക്കാൻ രോഗവും ഉണ്ടാകാറുണ്ട്. ഇവയ്ക്കെതിരെ തടയിൽ മരുന്ന് തളിച്ചു നൽകി. വിളവെടുപ്പ് ആരംഭിച്ചിട്ടേയുള്ളൂ. ശരാശരി 15 കിലോ തൂക്കമുള്ള കുലകളാണ് കിട്ടുന്നത്.  ആദായകരമാകുമോെയന്ന ആശങ്ക മൂലം ജൈവരീതിയിൽ കൃഷി ചെയ്തു തുടങ്ങിയിട്ടില്ല. അടുത്ത വർഷം പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചു സ്ഥലത്തെങ്കിലും ജൈവരീതിയിൽ ചെയ്യണമെന്നുണ്ട്. എന്നാൽ ജൈവരീതിയിൽ ഉൽപാദിപ്പിച്ചതിനും അല്ലാത്തതിനും  ഒരേ വിലയായതിനാൽ ജൈവരീതിക്കു പിന്നാലെ  പോകരുതെന്നാണ് സുഹൃത്തുക്കളുെട ഉപദേശം. അധികവരുമാനത്തിനായി ഫാം ടൂറിസം സംരംഭത്തിനും നോബിൾ തുടക്കമിട്ടിട്ടുണ്ട്. വന്യമൃഗശല്യമാണ് കക്കാടംപൊയിലിലെ കൃഷിക്കാരുെട പ്രധാന വെല്ലുവിളിയെന്നു നോബിൾ പറഞ്ഞു. ആനയുെട ആക്രമണം കൂടുതലുള്ള ഭാഗത്ത് സർക്കാർ മതിൽ കെട്ടി നൽകി. ഈ മതിലിനടുത്തായി  ബിനു പൂണോലിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ സൗരോർജവേലിയുണ്ട്.  വേലിയിൽ ആന സ്പർശിച്ചാൽ സൈറൺ മുഴങ്ങും. സൈറൺശബ്ദം കേൾക്കുമ്പോൾ കൃഷിക്കാർ കൂട്ടമായെത്തി ആനയെ തുരത്തുകയാണ് ഇപ്പോൾ. എന്നാൽ ഇത് സ്ഥിരപരിഹാരമല്ല.  ഓരോ കൃഷിയിടത്തിനു ചുറ്റും സൗരോർജ വേലി തീർ‌ക്കാൻ സർക്കാർ സഹായിക്കണം – നോബിൾ ആവശ്യപ്പെട്ടു.

അഞ്ച് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി ചെയ്യുന്ന ചാലിയാർ പഞ്ചായത്ത് മെംബർ അനീഷിനും ഇതുതന്നെ പ്രധാന വരുമാനമാർഗം . റബർതോട്ടത്തിലെ നേന്ത്രവാഴക്കൃഷിയിൽനിന്നു മൂന്നാമത്തെ വിളവെടുക്കുകയാണ് അദ്ദേഹം ഇപ്പോൾ. വിളവെടുപ്പ് അറുപതുശതമാനത്തോളമായിക്കഴിഞ്ഞു. ഈ വർഷം വിളവെടുപ്പ് തുടങ്ങിയപ്പോൾ മുതൽ കിലോയ്ക്ക് ശരാശരി 30 രൂപയാണ് വില. കഴിഞ്ഞ സീസണിൽ ഇത് 60 രൂപ വരെ ഉയർന്നിരുന്നു. ആദ്യവർഷങ്ങളിലെ കൃഷിച്ചെലവ് തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടാവില്ലെന്നതിനാൽ രണ്ടും മൂന്നും വർഷങ്ങളിലാണ് നേന്ത്രവാഴക്കൃഷിയിൽനിന്നു പരമാവധി ആദായം. വിളവെടുത്ത കുലകൾ കക്കാടംപൊയിലിലെതന്നെ വിപണിയിലാണ് വിൽക്കുന്നത്. ഇത്രയധികം വാഴക്കൃഷി നടക്കുന്ന കക്കാടംപൊയിലിൽ വിഎഫ്പിസികെ പോലുള്ള ഏജൻസികൾ ഇനിയും കടന്നുവന്നിട്ടില്ലെന്ന്  അനീഷ്. സ്വകാര്യകച്ചവടക്കാരുടെ ഔദാര്യത്തിലാണ് നിലവിൽ വിപണനം. വിഎഫ്പിസികെയുെട വിപണനകേന്ദ്രവും പാക്ക് ഹൗസും ആരംഭിച്ചാൽ കൃഷിക്കാർക്കു മെച്ചപ്പെട്ട വിലയും സംസ്കരണ– കയറ്റുമതി വ്യവസായത്തിനുനിലവാരമുള്ള വാഴക്കുലയും കിട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഫോൺ: 9447286257 (നോബിൾ), 9605185991(അനീഷ്)