കൃഷിഭവൻ കിടുക്കി!; കർഷകരുടെ സംശയങ്ങൾക്ക് കടുത്തുരുത്തി കൃഷിഭവന്റെ മറുപടി ട്രോളുകളിലൂടെ

കടുത്തുരുത്തി ∙ ‘പച്ചക്കറിയുടെ ഇല പുഴു തിന്നുന്നല്ലോ. എന്തു ചെയ്യണം സർ’ ചോദ്യം തീരും മുൻപേ കൃഷി ഓഫിസറുടെ മറുപടി ട്രോൾ വാട്സാപിൽ വരും. വളപ്രയോഗം, മരുന്നുതളി, വിത്തിടീൽ തുടങ്ങി ഏതു സംശയങ്ങൾക്കുമുണ്ട് കൃഷിഭവന്റെ കിടുക്കൻ മറുപടി.

കൃഷിഭവൻ കടുത്തുരുത്തി മാർക്കറ്റിൽ ആരംഭിച്ച ഇക്കോഷോപ്പിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണവും ട്രോളായിരുന്നു. നെൽകർഷകർക്കുള്ള പരിശീലനത്തിനും ട്രോളിലൂടെ അറിയിപ്പ് നൽകി. കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ഉൾപ്പെടുത്തിയുള്ള വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫെയ്സ്ബുക് പേജുകളിലൂടെയുമാണു ഉദ്യോഗസ്ഥർ കർഷകരുമായി സംവദിക്കുന്നത്. അസിസ്റ്റന്റ് കൃഷി ഓഫിസർ സജുകുമാറാണ് സംശയങ്ങൾക്കു മറുപടി നൽകുന്നത്. ട്രോളുകൾക്കായി പ്രത്യേക ആപ്ലിക്കേഷനും ചിത്രങ്ങളും അധികൃതർ സൂക്ഷിച്ചിട്ടുണ്ട്.