തിരുനാവായയിലെ താമര കർഷകർക്ക് ബാങ്ക് വായ്പാ പദ്ധതി

തിരൂർ ∙ തിരുനാവായയിലെ താമര കർഷകർക്ക് ആശ്വാസമായി ബാങ്ക് വായ്പാപദ്ധതി. താമര വളർത്തൽ കൃഷിയായി അംഗീകരിച്ച് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. വർഷങ്ങളുടെ ആവശ്യത്തിനൊടുവിലാണ് താമര കർഷകർക്ക് ഹെക്ടറിന് 90000 രൂപ വായ്പ അനുവദിക്കുന്നതിന് ജില്ലാ തല ബാങ്ക് വിദഗ്ധ സമിതി യോഗം തീരുമാനിച്ചത്.

താമര വളർത്തൽ കൃഷിയായി സർക്കാർ അംഗീകരിക്കാത്തതിനാൽ കർഷകർക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. തിരുനാവായയിലെ നൂറോളം കുടുംബങ്ങളാണ് 500 ഹെക്ടർ സ്ഥലത്ത് വർഷങ്ങളായി താമര കൃഷി ചെയ്യുന്നത്. വലിയപറപ്പൂർ, സൗത്ത് പല്ലാർ, കൊടക്കൽ കമ്പനിതാഴം, ചാലിയാർ പാടം, തൃപ്രങ്ങോട് ബീരാഞ്ചിറ കായൽ എന്നിവിടങ്ങളിലാണ് ധാരാളമായി താമരകൃഷി ചെയ്യുന്നത്. സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും പ്രധാന ക്ഷേത്രങ്ങളിലേക്ക് താമരപ്പൂവ് എത്തിക്കുന്നത് ഇവിടെ നിന്നാണ്. 

പ്രളയത്തെത്തുടർന്ന് കൃഷി നശിച്ചെങ്കിലും സർക്കാർ അംഗീകരിക്കാത്തതിനാൽ സഹായം ലഭിക്കാതെ കർഷകർ ദുരിതത്തിലായിരുന്നു. പരിസ്ഥിതി സംഘടനയായ റീ എക്കോ ആണ് താമരകൃഷിക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരെ സംഘടിപ്പിച്ച് രംഗത്തെത്തിയത്.