നോട്ടുക്ഷാമം, ദേശീയഗാന വിവാദം; വിമർശനവുമായി എഴുത്തുകാർ

നോട്ടുപിൻവലിക്കൽ നടപടിയിലും തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ കോടതി നടപടിയിലും വിമർശനങ്ങൾ ചൂടുപിടിക്കുകയാണ്.

നോട്ടുപിൻവലിക്കൽ നടപടിയിലും തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ കോടതി നടപടിയിലും വിമർശനങ്ങൾ ചൂടുപിടിക്കുകയാണ്. നിരവധി എഴുത്തുകാർ ഈ വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി രംഗത്തു വന്നുകൊണ്ടിരിക്കുന്നു. 

നോട്ടുക്ഷാമം മൂലം സാധാരണക്കാർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ  ആർ ബി ഐ ക്കും കേന്ദ്രസർക്കാരിനും എതിരെ വിമർശനവുമായി പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ. സർക്കാരിന്റെ തീവ്രദേശീയത നയത്തെയും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്. 

പോസ്റ്റ് വായിക്കാം 

"ബഹുമാനപ്പെട്ട ആർ.ബി.ഐ സാർ. നിങ്ങളുടെ പ്രസ്‌ നാട്ടിലെ കള്ളപ്പണക്കാരുടെ പണം വെളുപ്പിക്കുന്ന തിരക്കിലാണെന്ന് അനുദിനം ലഭിക്കുന്ന വാർത്തകളിൽ നിന്നും മനസിലാവുന്നു. കള്ളപ്പണമൊന്നും കയ്യിലില്ലാത്ത പാവങ്ങൾക്ക്‌ എവിടെ നിന്ന് പണം ലഭിക്കും..? നാട്ടിലെ കള്ള നോട്ടടിക്കാരുടെ വെറുതെ കിടക്കുന്ന പ്രസുകൾക്ക്‌ ക്വൊട്ടേഷൻ കൊടുക്കു സാർ. അവർ നിങ്ങളടിക്കുന്നതിലും നല്ല നോട്ടടിച്ചു തരും. ഞങ്ങൾ പാവങ്ങൾ ഇത്തിരി ക്വാളിറ്റി കുറഞ്ഞതുകൊണ്ടും കഴിഞ്ഞോളാം സാർ. അത്‌ പൂഴ്ത്തിവയ്ക്കാനുള്ളതല്ല. അരി വാങ്ങാനാണ്‌. ആഹാരത്തിനു മുൻപും പിൻപും ദേശീയഗാനം ആലപിക്കുന്ന ഒരു സാധാരണക്കാരന്റെ അഭ്യർത്ഥന തള്ളിക്കളയല്ലേ സാർ." 

ദേശീയഗാന വിവാദത്തിൽ എഴുത്തുകാരൻ ചേതൻ ഭഗത് നേരത്തെ രൂക്ഷവിമർശനവുമായി രംഗത്തു വന്നിരുന്നു.

എന്നാൽ നോട്ടുപിൻവലിക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചേതൻ ട്വിറ്ററിൽ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

നോട്ടുപിൻവലിക്കലിനെ അനുകൂലിച്ച് നടൻ മോഹൻലാൽ എഴുതിയ ബ്ലോഗും വലിയ വിവാദമായിരുന്നു.