രാമേശ്വരം 5: മടക്കം – കാവല്ലൂര് മുരളീധരൻ എഴുതിയ കഥ
ധനുഷ്കോടിയിൽ നിന്ന് തിരിക്കുമ്പോൾ മുന്നിലെ വണ്ടിയിൽ പുറത്തേക്ക് കാലിട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ തുറന്ന ലോറിയിലെ യാത്ര. അവരെ ചിത്രത്തിലാക്കുമ്പോൾ, നിയമത്തിന് എതിരാണെങ്കിലും, വല്ലപ്പോഴുമൊക്കെ അങ്ങനെയൊരു യാത്രയാകാം എന്ന് തോന്നും.
ധനുഷ്കോടിയിൽ നിന്ന് തിരിക്കുമ്പോൾ മുന്നിലെ വണ്ടിയിൽ പുറത്തേക്ക് കാലിട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ തുറന്ന ലോറിയിലെ യാത്ര. അവരെ ചിത്രത്തിലാക്കുമ്പോൾ, നിയമത്തിന് എതിരാണെങ്കിലും, വല്ലപ്പോഴുമൊക്കെ അങ്ങനെയൊരു യാത്രയാകാം എന്ന് തോന്നും.
ധനുഷ്കോടിയിൽ നിന്ന് തിരിക്കുമ്പോൾ മുന്നിലെ വണ്ടിയിൽ പുറത്തേക്ക് കാലിട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ തുറന്ന ലോറിയിലെ യാത്ര. അവരെ ചിത്രത്തിലാക്കുമ്പോൾ, നിയമത്തിന് എതിരാണെങ്കിലും, വല്ലപ്പോഴുമൊക്കെ അങ്ങനെയൊരു യാത്രയാകാം എന്ന് തോന്നും.
മൈഥിലി, ധനുഷ്കോടിയുടെ ആഘാതത്തിൽ നിന്ന് മോചിതയായില്ലേ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു, ജവഹർലാൽ നെഹ്‌റു കൊളോമ്പോയിൽ ചെന്ന് ഇന്ത്യൻ പ്രവാസികളോട് തിരിച്ചുവന്നു ഇന്ത്യ കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്തു. അച്ഛനും കൃഷ്ണ അച്ചാച്ചനും ആ ആഹ്വാനം കേട്ട് ആകൃഷ്ടരായി ഇന്ത്യയിലേക്ക് മടങ്ങി. അച്ഛൻ ഭിലായ് സ്റ്റീൽ പ്ലാന്റിലും, കൃഷ്ണ അച്ചാച്ചൻ ബോംബെയിലും എത്തി. അവർ രണ്ടുപേരും ഇന്നില്ല. കൃഷ്ണ അച്ചാച്ചന്റെ മക്കൾ മുംബൈയിലും ഞാൻ സൗദിയിൽ തുടരുന്നു. ഇനിയും നാട്ടിലേക്ക് തിരിച്ചെത്താത്ത തലമുറകളായുള്ള പ്രവാസജീവിതം. ധനുഷ്കോടിയിൽ നിന്ന് തിരിക്കുമ്പോൾ മുന്നിലെ വണ്ടിയിൽ പുറത്തേക്ക് കാലിട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ തുറന്ന ലോറിയിലെ യാത്ര. അവരെ ചിത്രത്തിലാക്കുമ്പോൾ, നിയമത്തിന് എതിരാണെങ്കിലും, വല്ലപ്പോഴുമൊക്കെ അങ്ങനെയൊരു യാത്രയാകാം എന്ന് തോന്നും. ഓട്ടോറിക്ഷയുടെ പുറത്തേക്ക് കാലിട്ടിരുന്ന് ജോലിക്ക് പോകുന്ന സ്ത്രീകളുടെ യാത്രയും രസകരമായി തോന്നി. ചിലപ്പോൾ ജീവിതം ചെറിയ സന്തോഷങ്ങളുടെ വലിയ നിമിഷങ്ങൾ ആണ്, അപകടങ്ങൾ ഉണ്ടാകാത്തിടത്തോളം.
സമയക്കുറവുകാരണം കോതണ്ഡരാമർ അമ്പലം പുറത്തു നിന്ന് മാത്രമേ കണ്ടുള്ളൂ. കടലിനുള്ളിലെ ദ്വീപിൽ അമ്പലം മാത്രം. അടുത്തതായി പോയത് - അബ്ദുൾകലാം മെമ്മോറിയൽ - ആ മഹാന്റെ ജീവിതത്തിന്റെ പ്രധാനപേജുകൾ കൊത്തിവെച്ചയിടം. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും നമുക്കായി അവിടെ പകർത്തിവെച്ചിരിക്കുന്നു. അതിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദം കേൾക്കാം. വിദ്യാർഥികൾ പോയി അനുഭവിച്ചറിയേണ്ട സ്ഥലം. അവസാനം പോയത് - വില്ലൂണ്ടി തീർഥം, രാമൻ സീതയ്ക്ക് കുടിക്കാൻ കടലിൽ അമ്പെയ്തു ശുദ്ധവെള്ളം തീർത്ത കിണർ. അവിടെ, ആദ്യം ഉപ്പുനിറഞ്ഞ കടൽ വെള്ളം കുടിക്കാൻ കോരി തന്നു. പിന്നെ കടലിൽ തന്നെയുള്ള വില്ലുണ്ടി തീർഥ കിണറിൽ നിന്ന് വെള്ളം കോരി തന്നു, ശുദ്ധവെള്ളം. അതിന്റെ മാസ്മരികതയോ കാരണങ്ങളോ അറിയില്ല.
ഒരു മണിയായിരിക്കുന്നു. നാലിനാണ് മധുരയിൽ നിന്ന് അമൃത എക്സ്പ്രസ്സ്. എല്ലാം വാരികെട്ടി വേഗം കാറിൽ മധുരയിലേക്ക് പാഞ്ഞു. ഇടയ്ക്ക് പൊലീസുകാരൻ കൈകാണിച്ചു. "അണ്ണാ, ലേറ്റ് ആയി ട്രെയിൻ പോയിടും" എന്ന് പറഞ്ഞപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു. മധുര, സുഹൃത്തിന്റെ ഭാര്യ പോയി എല്ലാവർക്കുമായി ഒരു ഉണ്ട വിടരാത്ത മുല്ലപ്പൂ വാങ്ങി വന്നു. ഇനി വരുമ്പോൾ ഇങ്ങനെ ഓട്ടപ്രദക്ഷിണത്തിനായി വരരുത്. ഒരാഴ്ചയെങ്കിലും നിൽക്കണം. കൂടെ മധുരമീനാക്ഷിയെയും കണ്ടു തൊഴുതു അനുഗ്രഹം വാങ്ങണം. തീർച്ചയായും, ഞാൻ പറഞ്ഞു. അമൃത എക്സ്പ്രസ്സ് ഫ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങുന്നത് വരെ അവർ സംസാരിച്ചുകൊണ്ടേയിരുന്നു. എന്തോ ഇനിയും കുറെ കാണാനും കേൾക്കാനും ഉള്ളതുപോലെ.
Read also: യക്ഷിക്കഥകൾ പറഞ്ഞ് കുട്ടികളെ പേടിപ്പിക്കുന്ന കള്ളൻ; കക്കാൻ കയറിയ വീട്ടിൽ കുടുങ്ങി...
മധുരയിൽ നിന്ന് തിരിച്ചു കൊല്ലങ്കോട്ടെക്ക് മൂന്നരമണിക്കൂർകൊണ്ട് എത്തും. പഴനിയിൽ എത്തിയതും നല്ല തിരക്കായി. കൊല്ലങ്കോട്ട് ഇറങ്ങാൻ ധാരാളം പേരുണ്ടായിരുന്നു. കുറച്ചധികം വണ്ടികൾ യാത്രക്കാരെ കാത്തു നിൽക്കുന്നു. ഞങ്ങൾ പതുക്കെ ബാഗുകൾ ഒക്കെ ഒതുക്കി വെച്ചു. പത്ത് മിനിറ്റിനകം യാത്രക്കാരും വണ്ടികളും അപ്രത്യക്ഷമായി. ഞങ്ങളുടെ കാർ പുറത്തിറങ്ങുമ്പോൾ റെയിൽവേ സ്റ്റേഷൻ വിജനമായിരുന്നു. ദൂരെ, പശ്ചിമഘട്ടത്തിന്റെ മലനിരകൾ ഇരുട്ടിലും നിലാവിന്റെ നിഴലിലും എന്തൊക്കെയോ സംസാരിക്കുന്നത് പോലെ. വഴിയോരത്തെ പനകളിൽ ചിലതെല്ലാം ആടുന്നുണ്ട്, ചിലപ്പോൾ പനയോലകളിൽ യക്ഷികൾ ഊഞ്ഞാൽ ആടുന്നുണ്ടാകാം. തിരക്ക് കൂടിയതുകൊണ്ട് എവിടെയോ വഴിതെറ്റി, പത്തുകിലോമീറ്റർ തിരിച്ചു ഓടേണ്ടി വന്നു. ഏതെങ്കിലും യക്ഷി വഴി തെറ്റിച്ചതാണോ, ആയിരിക്കാം. നെന്മാറയിൽ എത്തി, ഭക്ഷണം കഴിച്ചു.
Read also: മരുന്ന് കഴിച്ചതേ ഓർമ്മയുള്ളൂ; പിന്നെ സംഭവിച്ചത് കണ്ട് വീട്ടുകാർ ഞെട്ടി...
പ്രധാന ഹൈവേയിലേക്ക് കടന്നപ്പോൾ സമാധാനമായി. തൃശ്ശൂർ ജില്ലയിലേക്ക് കടന്നതും മഴ തുടങ്ങി, പോകുമ്പോൾ ഉള്ളപോലെ മഴ തല്ലിതൊഴിച്ചു പെയ്യാൻ തുടങ്ങി. അടുത്ത ടോൾ ഒഴിവാക്കി, ഒല്ലൂർ വഴി പൂച്ചുണ്ണിപ്പാടത്തേക്ക് കടന്നു. ഇരിഞ്ഞാലക്കുട തികച്ചും വിജനം. എവിടേക്ക് പോയാലും അവസാനം നാം വീട്ടിലേക്ക് തന്നെ മടങ്ങിയെത്തും. വണ്ടി നിർത്തുമ്പോൾ ഞാൻ സമയം നോക്കി 11.45 പാതിരയ്ക്ക് 15 മിനിറ്റ് മാത്രം, മിനിയാന്ന് പുറപ്പെട്ടതും ഇതേ സമയത്ത് തന്നെയാണ്. സത്യത്തിൽ സമയമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. യാത്രകളും സമയവും നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്, ജീവിതത്തിലെ കാണാത്ത കാഴ്ചകൾ കാണാനും അനുഭവിപ്പിക്കാനും. സമയത്തിന്റെ തിരിച്ചറിവാണ് നമുക്ക് വേണ്ടത്. അടുത്ത യാത്ര എപ്പോൾ തുടങ്ങും, അറിയില്ല, ജീവിതം തന്നെ ഒരു യാത്രയല്ലേ!
Content Summary: Malayalam Short Story ' Rameshwaram 5 - Madakkam ' Written by Kavalloor Muraleedharan