ഈ കഥയിൽ ക്ലൈമാക്സിലും പൂച്ച ഉണ്ട്: ഇഖ്ബാൽ കുറ്റിപ്പുറം അഭിമുഖം
ദുബായ് –പ്രവാസ കഥ വിഷയമാക്കിയ തന്റെ സിനിമയിലെ കഥാപാത്രങ്ങൾ നേരനുഭവങ്ങളിൽ നിന്ന് കണ്ടെത്തുന്നവരാണെന്ന് തിരക്കഥാകൃത്തും ദുബായിയിൽ ഹോമിയോ ഡോക്ടറുമായ ഇഖ്ബാൽ കുറ്റിപ്പുറം. റാസൽഖൈമയിൽ ചിത്രീകരണം പൂർത്തിയാക്കിയ, തന്റെ പത്താമത്തെ തിരക്കഥയായ 'മ്യാവൂ' സിംഗിൾ പാരന്റിന്റെ കഥയാണ് പറയുന്നതെന്നും അദ്ദേഹം
ദുബായ് –പ്രവാസ കഥ വിഷയമാക്കിയ തന്റെ സിനിമയിലെ കഥാപാത്രങ്ങൾ നേരനുഭവങ്ങളിൽ നിന്ന് കണ്ടെത്തുന്നവരാണെന്ന് തിരക്കഥാകൃത്തും ദുബായിയിൽ ഹോമിയോ ഡോക്ടറുമായ ഇഖ്ബാൽ കുറ്റിപ്പുറം. റാസൽഖൈമയിൽ ചിത്രീകരണം പൂർത്തിയാക്കിയ, തന്റെ പത്താമത്തെ തിരക്കഥയായ 'മ്യാവൂ' സിംഗിൾ പാരന്റിന്റെ കഥയാണ് പറയുന്നതെന്നും അദ്ദേഹം
ദുബായ് –പ്രവാസ കഥ വിഷയമാക്കിയ തന്റെ സിനിമയിലെ കഥാപാത്രങ്ങൾ നേരനുഭവങ്ങളിൽ നിന്ന് കണ്ടെത്തുന്നവരാണെന്ന് തിരക്കഥാകൃത്തും ദുബായിയിൽ ഹോമിയോ ഡോക്ടറുമായ ഇഖ്ബാൽ കുറ്റിപ്പുറം. റാസൽഖൈമയിൽ ചിത്രീകരണം പൂർത്തിയാക്കിയ, തന്റെ പത്താമത്തെ തിരക്കഥയായ 'മ്യാവൂ' സിംഗിൾ പാരന്റിന്റെ കഥയാണ് പറയുന്നതെന്നും അദ്ദേഹം
ദുബായ് –പ്രവാസ കഥ വിഷയമാക്കിയ തന്റെ സിനിമയിലെ കഥാപാത്രങ്ങൾ നേരനുഭവങ്ങളിൽ നിന്ന് കണ്ടെത്തുന്നവരാണെന്ന് തിരക്കഥാകൃത്തും ദുബായിയിൽ ഹോമിയോ ഡോക്ടറുമായ ഇഖ്ബാൽ കുറ്റിപ്പുറം. റാസൽഖൈമയിൽ ചിത്രീകരണം പൂർത്തിയാക്കിയ, തന്റെ പത്താമത്തെ തിരക്കഥയായ 'മ്യാവൂ' സിംഗിൾ പാരന്റിന്റെ കഥയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിറം(1999) എന്ന കമൽ ചിത്രത്തിന് കഥയെഴുതിയാണ് ഇഖ്ബാൽ സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് 2001ൽ മേഘമൽഹാറിനും കഥ രചിച്ചു. 2003ൽ സ്വപ്നക്കൂട് എന്ന ചിത്രത്തിനായിരുന്നു ആദ്യ തിരക്കഥാ രചന. ഫോർ ദ് പീപ്പിൾ, അറബിക്കഥ, സെവൻസ്, ഡയമണ്ട് നെക്ലേസ്, ഇന്ത്യൻ പ്രണയകഥ, വിക്രമാദിത്യൻ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളും ഇഖ്ബാലിന്റെ തിരക്കഥയിൽ പുറത്തിറങ്ങി. ഇവയിൽ മിക്കതും ഹിറ്റ്. പ്രവാസകഥ പറഞ്ഞ അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നിവ വമ്പൻ ഹിറ്റായി. ഇൗ രണ്ട് ചിത്രങ്ങളും ഒരുക്കിയ ലാൽ ജോസ് തന്നെയാണ് മ്യാവൂവും സംവിധാനം ചെയ്യുന്നത്. തിരക്കഥാ ലോകത്തെക്കുറിച്ചും ലാൽജോസുമായുള്ള സൗഹൃദത്തെക്കുറിച്ചും മഹാമാരിക്കാലത്തെ ചിത്രീകരണത്തെക്കുറിച്ചുമെല്ലാം മനോരമ ഒാൺലൈനിനോട് ഡോ.ഇഖ്ബാൽ കുറ്റിപ്പുറം മനസ്സ് തുറക്കുന്നു:
പ്രവാസത്തിനിടെ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ
ഇവിടെ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് പലതരം പ്രവാസം കാണാനുള്ള അവസരം ലഭിക്കുന്നു. അബുദാബിയിൽ നിന്ന് കിലോ മീറ്റർ അകലത്തിലുള്ള റുവൈസ്, ഫുജൈറയിലെ കൽബ തുടങ്ങിയ ഉൾപ്രദേശങ്ങളിൽ നിന്നുള്ള രോഗികൾ എന്നെ തേടിയെത്താറുണ്ട്. ഒരു ദിവസം വേണം അവർക്ക് ദുബായിൽ വന്നുപോകാൻ. അപ്പോള്‍ ഞാനാലോചിക്കാറുണ്ട്, അവരവിടെ ഒറ്റപ്പെട്ട ജീവിതമല്ലേ നയിക്കുന്നതെന്ന്. അങ്ങനെയുള്ള ഒരു കഥാപാത്രമാണ് റാസൽഖൈമയിൽ താമസിക്കുന്ന ദസ്തഗീർ. മിനി സൂപ്പർമാർക്കറ്റ് നടത്തുന്ന ചെറുപ്പക്കാരൻ. പിണങ്ങിപ്പോയ ഭാര്യ, കടയിലെ പ്രശ്നങ്ങൾ, മൂന്ന് കുട്ടികൾ, പൂച്ച ഇവയൊക്കെയാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
ആളുകളെ കാണാൻ പ്രേരിപ്പിക്കുന്ന ചിത്രം
ഷൂട്ടിങ്ങിനായി ലൊക്കേഷൻ കാണാൻ റാസൽഖൈമയിൽ പോയപ്പോൾ കൂടുതൽ ജീവിതങ്ങളെ അടുത്തറിയാൻ സാധിച്ചു. രണ്ട് വർഷത്തിലൊരിക്കൽ നാട്ടിൽ പോകുന്ന, അവിടുത്തുകാരായി ഒതുങ്ങി ജീവിക്കുന്ന കുറേ മലയാളികൾ. നാട്ടിൽ പോയി വരുമ്പോൾ വിമാനത്താവളം കാണുകയെന്നല്ലാതെ, ദുബായിലെയും മറ്റും വികസനങ്ങളെക്കുറിച്ചൊന്നും അവർ ബോധവാന്മാരേയല്ല. ദസ്തഗീർ ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളുള്ള മനുഷ്യനാണ്. അതേസമയം, അയാൾ തളർന്നുകിടക്കുന്ന ഒരാളുമല്ല. തന്റെ എല്ലാ കാര്യത്തിലും അയാൾ ഉത്സാഹിയാണ്. ഞങ്ങളുടെ എല്ലാ സിനിമയും പോലെ മ്യാവൂവും ആളുകളെ കാണാൻ പ്രേരിപ്പിക്കുന്ന ചിത്രമായിരിക്കും.
മ്യാവൂ എന്ന പേരിന് പിന്നിൽ
പൂച്ച സർവസാധാരണമായ ഒരു വളർത്തുമൃഗമാണല്ലോ. ലോകത്തെ ഏതു ഭാഷയിലും അത് കരയുന്നത് മ്യാവൂ എന്ന് തന്നെ. മ്യാവൂവിന്റെ ക്ലൈമാക്സിലടക്കം പൂച്ച വലിയ പ്രാധാന്യത്തോടെ ഉണ്ട്. ഗൗതമന്റെ ഒരു ചെറുകഥയിൽ നിന്നാണ് എനിക്ക് ആ ഘടകം ലഭിച്ചത്. അതില്‍നിന്നുള്ള പ്രചോദനമുൾക്കൊണ്ട്, ഗൗതമന്റെ അനുവാദത്തോടെയാണ് പൂച്ചജീവിതം ഉൾപ്പെടുത്തിയത്. ചിത്രത്തിന് മ്യാവൂ എന്നല്ലാതെ മറ്റൊരു പേര് അനുയോജ്യമാണെന്ന് തോന്നിയില്ല.
ലാൽജോസുമായി മരണം വരെ നിലനിൽക്കുന്ന സൗഹൃദം
ഞാനും ലാൽജോസും പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളാണ്. സിനിമ ചെയ്തില്ലെങ്കിൽ പോലും മരണം വരെ നിലനിൽക്കുന്ന സൗഹൃദം. അതുകൊണ്ട് പെട്ടെന്ന് പരസ്പരം കാര്യങ്ങൾ മനസ്സിലാകും. തർക്കങ്ങളുണ്ടാകാറില്ല. പുള്ളി ഒരു കാര്യം പറഞ്ഞാൽ എനിക്ക് മനസ്സിലാകും. പുള്ളി ഒരു കാര്യം വേണ്ടെന്ന് പറഞ്ഞാൽ അതിനൊരു കാരണമുണ്ടാകും. സംഘട്ടനങ്ങളില്ലാത്ത ഒരു വർക്കാണ് ഞങ്ങളുടേത്.
മഹാമാരിക്കാലത്തെ ചിത്രീകരണം
മഹാമാരിക്കാലത്തെ യുഎഇയിലെ ചിത്രീകരണം വലിയൊരു റിസ്കായിരുന്നു. ഇൗ രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഫിലോസഫിയുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകണം. മഹാമാരിയിൽ തട്ടി തളർന്ന് ആളുകൾ വീട്ടിലിരിക്കരുത് എന്നൊരു തീരുമാനം തുടക്കം മുതലേ ഇവിടെ ഉണ്ടായിരുന്നു. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളൊക്കെ പാലിച്ച് ജീവിതം മുന്നോട്ടുപോകണം എന്ന ഫിലോസഫി തന്നെയാണ് ഇവിടെ ഷൂട്ട് ചെയ്യാനുള്ള ധൈര്യം തന്നത്. സൂക്ഷിച്ച് ചെയ്താൽ മതി എന്ന നിലപാടായിരുന്നു അധികൃതരുടേത്.
പ്രതീക്ഷയേകുന്ന തിരക്കഥാകൃത്തുക്കൾ
തിരക്കഥകളെ ഗൗരവമായി സമീപിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഒരു കഥ ലഭിക്കുമ്പോൾ വേണ്ടത്ര അടയിരിക്കൽ ഇല്ലാതെ തിരക്കഥയാക്കുകയാണ് ചിലർ ചെയ്യുന്നത്. കൃത്യമായി സിനിമയെ സമീപിക്കുന്നവരും സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ധ്യാനം നടത്തുന്നവരും മാത്രമേ വിജയിക്കുകയുള്ളൂ. അതിനെ നിരാകരിക്കുന്ന സിനിമകൾ വിജയിക്കുക പ്രയാസകരമാണ്. പുതിയ തിരക്കഥാകൃത്തുക്കളിൽ ശ്യാം പുഷ്കരൻ, മിഥുൻ മാനുവൽ ജോസഫ്, ബേസിൽ ജോസഫ്, അൽഫോൺസ് പുത്രൻ(പ്രേമം), നവീൻ ഭാസ്കർ(അനുരാഗ കരിക്കിൻ വെള്ളം) തുടങ്ങിയവർ മികച്ചുനിൽക്കുന്നു. മലയാളികൾ സ്വീകരിക്കുന്ന എല്ലാവരെയും എനിക്കിഷ്ടമാണ്.
ഇനി സന്ത്യൻ അന്തിക്കാടിനും ശ്യാമപ്രസാദിനും
ഉടനെയൊന്നും പുതിയ സംവിധായകർക്ക് തിരക്കഥ എഴുതുന്നില്ല. എന്നാൽ, പുതിയ ആളുകൾ എന്ന വേർതിരിവൊന്നുമില്ല. ഞാനെഴുതുന്ന തിരക്കഥ ചെയ്യാൻ ഇൗ വ്യക്തിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകുമ്പോൾ അവരെയും ആലോചിക്കാവുന്നതാണ്. മ്യാവൂ കഴിഞ്ഞ് അടുത്തത് സത്യൻ അന്തിക്കാടിന് വേണ്ടിയും തുടർന്ന് ശ്യാമപ്രസാദിന് വേണ്ടിയുമാണ് എഴുതുന്നത്.
പ്രവാസ കഥകൾ വീണ്ടും?
നമ്മൾ ജീവിക്കുന്നത് വലിയൊരു നഗരത്തിലാണല്ലോ. നഗരത്തിൽ എന്തും സംഭവിക്കാം. ഏതു കഥകൾക്കും ഇവിടെ സ്കോപ്പുണ്ട്. കാരണം, മൾട്ടി കൾചറൽ സ്വഭാവമുള്ള നഗരമാണിത്. ഇവിടെ നിന്ന് ഇനിയും കഥകൾ കണ്ടെത്തനാകും.
കുടുംബം
കുടുംബം നാട്ടിലാണ്. ദുബായിലേയ്ക്ക് ഇടയ്ക്ക് വരും. ഭാര്യ റോഷ് നി വീട്ടമ്മ. രണ്ട് ആൺമക്കൾ. ഗസലും നൈലും. ഇരുവരും പിതാവിന്റെ പാതയിൽ തന്നെ. ഹോമിയോപതി വിദ്യാർഥികൾ. പിതാവ് മുഹമ്മദ് അലി ഹോമിയോ ഡോക്ടറായിരുന്നു. മാതാവ്: നഫീസ. ഇരുവരും ഒന്നര വർഷത്തെ ഇടവേളയിൽ ഇൗ ലോകത്ത് നിന്ന് യാത്രയായി.