ലൈംഗികതയുടെ അതിപ്രസരം; മലയാളചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ച് ഇന്ത്യൻ സെൻസർ ബോർഡ്. റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാകില്ലെന്ന് അറിയിച്ച് സംവിധായകന് കത്തയച്ചത്.

ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നതും കളങ്കപ്പെടുത്തുന്നതുമാണെന്നും മാത്രമല്ല ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും സെൻസർ ബോർഡിന്റെ കുറിപ്പിൽ പറയുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം, സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിലുള്‍പ്പെടുത്തിയതുമാണ് സിനിമയുടെ അനുമതി നിഷേധിക്കാന്‍ കാരണമായതായി ഇവർ പറയുന്നത്.

പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ശരീരം, ലൈംഗീകത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന സിനിമയാണ് കാ ബോഡിസ്‌കേപ്‌സ്. കേരളത്തില്‍ പോയ വര്‍ഷം ഉണ്ടായ പുതു തലുമറ സമരങ്ങളും അവയുടെ ഭാവിയും സിനിമ ചര്‍ച്ച ചെയ്യുന്നു. ചുംബന സമരം, നില്‍പ് സമരം തുടങ്ങിയവയും സത്രീകള്‍ ജോലിയിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

നിലമ്പൂര്‍ അയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് കുളൂര്‍, അരുദ്ധതി, സരിത എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്.