സായികുമാർ നൽകിയ വിവാഹമോചന ഹര്‍ജി തള്ളി

ഭാര്യയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് നടൻ സായികുമാർ നൽകിയ വിവാഹമോചന ഹർജി കൊല്ലം കുടുംബ കോടതി ജഡ്ജി അജിത കെ. ഹസൻ തള്ളി. 1986 ലാണ് നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായികുമാർ വിവാഹം കഴിച്ചത്.

ഈ ബന്ധത്തിൽ പ്രായപൂർത്തിയായ മകളുണ്ട്. കുറേക്കാലമായി സായികുമാർ ഇവരുമായി വേർപെട്ടു താമസിക്കുകയാണ്. തനിക്കും മകൾക്കും ചിലവിനു കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസ ജീവനാംശം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായികുമാർ ഹൈക്കോടതിയെ സമീപിച്ചു.

അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഈ തുക സായികുമാർ കോടതിയിൽ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാത്തതിന്റെ പേരിലാണ് ഹർജി തള്ളിയത്. പ്രസന്നകുമാരിക്കു വേണ്ടി വെളിയം കെ.എസ് രാജീവ്, എസ്.വി സജിന എന്നിവർ കോടതിയിൽ ഹാജരായി.