ആ വാർത്തകൾ വ്യാജമെന്ന് മംമ്ത

മംമ്ത മോഹൻദാസ്

തന്റെ പേരിൽ ഒരു പ്രമുഖ പത്രത്തിന്റെ സിനിമാ മാസികയിൽ വന്ന അഭിമുഖവും അതിലെ പരാമർശങ്ങളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മംമ്ത മോഹൻദാസ് തന്നെ നേരിട്ട് രംഗത്തെത്തി. മാസികയിൽ തന്റെ പേരിൽ വന്ന വാർത്തയും അതിന് അവർ ഉപയോഗിച്ച ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഈ വാർത്ത നിഷേധിച്ച് നടി രംഗത്തുവന്നത്.

അർബുദ ബാധിതയായ മംമ്ത ജീവൻ പോയിക്കിട്ടാൻ പ്രാർഥിച്ചുവെന്നും ആത്മസുഹൃത്തായ പ്രജിത്ത് വിവാഹശേഷം മാനസികമായി അകന്നുവെന്നും മംമ്തയുടേതായി വന്ന വാർത്തയിൽ പറയുന്നു. കൂടാതെ ഇനിയൊരു വിവാഹമുണ്ടെങ്കിൽ സ്നേഹിക്കാനാറിയാവുന്ന ഒരു നാട്ടിൻപുറത്തുകാരനുമായായിരിക്കുമെന്നും ഇന്ത്യയിൽ ലഭിക്കുന്ന കാൻസർ മരുന്നുകൾ വ്യാജമാണെന്നും വാർത്തിയിൽ പറയുന്നുണ്ട്.

എന്നാൽ ഇങ്ങനെയൊരു അഭിമുഖം പോലും മാസികയ്ക്ക് നൽകിയിട്ടില്ലെന്നും തന്റെ പേരിൽ പ്രസിദ്ധീകരിച്ച നാല് പരാമർശങ്ങളും തീർത്തും അടിസ്ഥാനരഹിതമാണെന്നും മംമ്ത വ്യക്തമാക്കി.