മലയാളത്തിനായി പരമാവധി ശ്രമിച്ചു: ശ്യാമപ്രസാദ്

മലയാള സിനിമയുടെയും മലയാളികളുടെയും സംഭാവനകൾ ദേശീയ ജൂറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ താൻ പരമാവധി ശ്രമിച്ചുവെന്നും അതിൽ വിജയിച്ചുവെന്നാണ് കരുതുന്നതെന്നും ജൂറി അംഗം ശ്യാമപ്രസാദ്.

എം. ജയചന്ദ്രൻ, ജയസൂര്യ തുടങ്ങിയവരുടെ ഈ വർഷത്തെ മികച്ച പ്രകടനം മാത്രമല്ല, കഴിഞ്ഞ കുറെക്കാലമായി അവരുടെ മികച്ച സംഭാവനകളും ജൂറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 11 അംഗ ജൂറിയിൽ ഒരാളുടെ അഭിപ്രായം അനുസരിച്ചു തീരുമാനം എടുക്കുന്നതിനു പകരം അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് അവാർഡുകൾ നിശ്ചയിച്ചത്.

ബാഹുബലിക്ക് അവാർഡ് കൊടുത്തതിനോട് രണ്ട് അഭിപ്രായമുള്ളവർ ഉണ്ടാകാം. കലാപരമായി ആ ചിത്രം ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. പക്ഷേ, സാങ്കേതികമായി ഇന്ത്യയിൽ മുൻപെങ്ങും ഉണ്ടാകാത്ത മികവു പുലർത്തിയ ലോകോത്തര നിലവാരമുള്ള ചിത്രമാണ് അത്.

കുറെക്കാലമായി ഹിന്ദി സിനിമയിൽ ഉണ്ടാകുന്ന കലാപരവും സാങ്കേതികവുമായ മികവ് കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരു കാലത്ത് മുന്നിൽ നിന്നിരുന്ന മലയാളം, ബംഗാളി ചിത്രങ്ങൾ കുറെ പിന്നിലേക്ക് പോയി എന്നതാണ് സത്യം. അവയെ മറി കടക്കുന്ന മികവാണ് മറാത്തി സിനിമകൾ പുലർത്തുന്നത്. മലയാള സിനിമ സാങ്കേതികമായും കലാപരമായും ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും ശ്യാമപ്രസാദ് പറഞ്ഞു.