ജൂലി 2 ദുരന്തം; സെക്സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയെന്ന് റായി

തെന്നിന്ത്യൻ സുന്ദരി റായി ലക്ഷ്മി നായികയായി എത്തിയ ജൂലി 2 ബോക്സ്ഓഫീസിൽ വൻദുരന്തമായിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമയാണ് ജൂലി 2 എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടായതാണ് ചിത്രം പരാജയമാകാന്‍ കാരണമായതെന്ന് റായി ലക്ഷ്മി പറയുന്നു. 

‘ട്രെയിലറും ടീസറും കണ്ട ചില പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയറ്ററുകളിലേക്കെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊന്നും സിനിമയിലില്ല. ആ തരത്തിലാണ് സംവിധായകനും നിർമാതാവും സിനിമയുടെ പ്രമോഷന്‍ നടത്തിയത്. സിനിമയുടെ ആദ്യ ടീസർ ഓർമയില്ലേ?. സെക്‌സ് സിനിമയെന്ന തരത്തില്‍ ജൂലി2 പ്രമോട്ട് ചെയ്യരുതെന്ന തരത്തിലുള്ള നിര്‍ദേശം അന്നേ താന്‍ നല്‍കിയിരുന്നുവെന്നും റായി ലക്ഷ്മി പറയുന്നു. ’–റായി ലക്ഷ്മി പറഞ്ഞു.

സിനിമയ്ക്ക് ആദ്യ ആഴ്ച ലഭിച്ചത് രണ്ടര കോടി കലക്ഷനാണ്. വലിയ മുതൽമുടക്കിൽ ഒരുക്കിയ സിനിമയ്ക്ക് ഇതുവരെയും മുടക്കിയ തുകയുടെ പകുതി പോലും തിരിച്ച് ലഭിച്ചിട്ടില്ല.

അതേസമയം ജൂലി2 പരാജയമാണെന്ന് സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ സാങ്കേതികപ്രവർത്തകർക്ക് പൈസ കൊടുക്കാനുണ്ടെന്നും അത് ഉടന്‍ തന്നെ നൽകുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. പക്ഷേ ആ പോസ്റ്റ് വലിയ ചർച്ചയായതോടെ രണ്ട് മണിക്കൂറിനകം  അദ്ദേഹം അത് നീക്കം ചെയ്യുകയും ചെയ്തു.

ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് റായി ലക്ഷ്മി പറയുന്നു. ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.