തെലുങ്ക് നടി ശ്രീ റെഡ്ഡി പൊതു നിരത്തിൽ തുണി അഴിച്ച് പ്രതിഷേധം നടത്തി. തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതിലാണ് നടിയുടെ പ്രതിഷേധം.
ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ വെച്ചാണ് താരം തുണി അഴിച്ചത്. നടുറോഡില്‍ ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി അര്‍ദ്ധ നഗ്നയായി സമരം നടത്തുകയായിരുന്നു. ആളുകൾ കൂടാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ട് സമരം അവസാനിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം അരങ്ങേറിയത്. രാവിലെ ചുരിദാര്‍ ധരിച്ച് സംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാണ്‍കെ പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയായിരുന്നു. നേരത്തെ ഈ വിഷയത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെട്ടിരുന്നു. ഇത്രയും സംഭവവികാസങ്ങളുണ്ടായിട്ടും ഈ വിഷയം കണ്ടില്ലെന്ന് അദ്ദേഹം നടിച്ചാല്‍ പൊതുസമൂഹത്തിന് മുന്നിൽ താൻ നഗ്നയായി രംഗത്തിറങ്ങുമെന്നും നടി സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.
കാസ്റ്റിങ് കൗച്ച് തെലുങ്ക് സിനിമയിൽ ഇല്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് ആണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്നും ഒരു തരത്തിലുമുള്ള ലൈംഗിക ചൂഷണത്തിനും ഇരയായിട്ടില്ലെന്നും പറഞ്ഞ നടി രാകുല്‍ പ്രീതിനെ വിമര്‍ശിച്ച് നടിമാരായ മാധവി ലതയും ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. അധികം വൈകാതെ തന്നെ നടി ശ്രീ റെഡ്ഡി താന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തെലുങ്ക് സിനിമാ സംവിധായകൻ ശേഖർ കമ്മൂലയെ പേരിടെത്തു പറയാതെയായിരുന്നു ശ്രീയുടെ വിമർശനം.
സംവിധായകൻ തന്നെ ചില കഥാപാത്രങ്ങൾ വച്ചു നീട്ടി തന്നെ പ്രലോഭിപ്പിക്കാൻ നോക്കിയെന്നും താൻ വഴങ്ങിയില്ലെന്നും ശ്രീ തുറന്നടിച്ചിരുന്നു. എന്നാൽ ശ്രീ പച്ചക്കളളം പറയുകയാണെന്നും ഇത്തരത്തിലുള്ള കള്ളങ്ങള്‍ ആഘോഷിക്കുമ്പോള്‍ വേദനിക്കുന്ന ഒരു കുടുംബം എനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. ഒന്നുകില്‍ മാപ്പ് പറയുക, ആരോപണങ്ങള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറാകുക- ശേഖര്‍ കൂട്ടിച്ചേര്‍ത്തു.