വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ, ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് രാഖിയെ കുറിച്ച് പുറത്തു വരുന്ന പുതിയ വാര്‍ത്ത.
ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. 2015ല്‍ ദ് ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദലീപ് സിങ്ങ് റാണയാണ് പഞ്ചാബിലെ ജലന്ധറില്‍ 'ദ കോണ്‍ഡിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റ്' ആരംഭിക്കുന്നത്.
പഞ്ചകുലയിലെ തൊലാല്‍ ദേവി സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരമെന്നും വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിങില്‍ കയറിയ രാഖിയ്ക്ക് മത്സരത്തിനിടയില്‍ പരുക്കേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വയറിനും നടുവിനും പരുക്കേറ്റ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഗുസ്തിയുടെയും പരുക്കേൽക്കുന്നതിന്റെയും വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രാഖിയും പങ്കുവച്ചിട്ടുണ്ട്. തന്നെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്ന് രാഖി ഇന്‍സ്റ്റഗ്രാമില്‍ ആരോപിക്കുകയും ചെയ്തു. നേരത്തെ മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഏർപ്പെട്ട തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം.